-->
പാലക്കാട്: നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി പാലക്കാട് സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുത്തൂർ വാർഡിലും ശേഖരിപുരം വാർഡിലുമുളള യുഡിഎഫ് സ്ഥാനാർത്ഥികൾക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയത്. ശേഖരിപുരം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിജിക്ക് വേണ്ടിയാണ് ഇന്ന് പ്രചാരണം നടത്തിയത്. വീടുകൾ കയറി ഇറങ്ങിയാണ് രാഹുൽ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുന്നത്. ഒരു കോൺഗ്രസ് നേതാക്കളും തന്നോട് ഭവന സന്ദർശനത്തിന് പോകരുതെന്നോ പോകണം എന്നോ പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രവർത്തിച്ച ആളുകൾ മത്സരിക്കുമ്പോൾ അവർക്കായി ഇറങ്ങുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ പറഞ്ഞു. അതിൽ സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ടെന്നും ഇനി പ്രയാസമുണ്ടായാലും തൽക്കാലം അത് കാണാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'എല്ലാ നേതാക്കന്മാരുടെയും പ്രതികരങ്ങള്‍ ഞാന്‍ കേട്ടു. ആരും ഞാന്‍ ഭവന സന്ദര്‍ശനത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. സ്വാഭാവികമായും എനിക്ക് വേണ്ടി വീടുകള്‍ കയറിയ ആളുകള്‍ എന്ന നിലയില്‍ ആ ആളുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉറപ്പായും അവര്‍ക്കുവേണ്ടി ഇറങ്ങുക എന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എൻ്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഞാന്‍ നിങ്ങള്‍ക്കൊക്കെ (മാധ്യമങ്ങള്‍ക്ക്) എത്ര പ്രയാസമുണ്ടായാലും തല്‍ക്കാലം കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്ക് വേണ്ട. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാനുളള സ്വാതന്ത്ര്യമുണ്ട്. തല്‍ക്കാലം ആ പ്രശ്‌നത്തിന് എന്റെ കയ്യില്‍ പരിഹാരമില്ല': രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.