-->
കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭീഷണിയായി വിമതര്‍. യുഡിഎഫിന് എതിരായി പത്തോളം വിമതരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്.
മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബാസ്റ്റിന്‍ ബാബു 72 ആം ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയാണ്. മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും മത്സരിക്കും. മാനശ്ശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ആഷ്‍ലിയും മത്സരിക്കും.