-->
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. ദുബായ് വാച്ച് വീക്കിൽ പങ്കെടുക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതാണെന്ന് പറയുകയാണ് ധനുഷിപ്പോൾ. സ്കൂളിൽ പഠിക്കുമ്പോൾ 100 രൂപയിൽ കുറഞ്ഞ ഒരു വാച്ച് അമ്മ വാങ്ങിത്തന്നിരുന്നുവെന്നും പേരൊന്നുമില്ലാത്ത ഒരു പ്ലാസ്റ്റിക്കിന്റേതാണ് അതെന്നും നടൻ പറഞ്ഞു.
ഈ വാച്ചാണ് തന്റെ പ്രിയപ്പെട്ട വാച്ച് എന്നും ധനുഷ് പറഞ്ഞു. പ്രവർത്തിക്കുന്നില്ലെങ്കിലും ആ വാച്ച് ഇപ്പോഴും തന്റെ വീട്ടിൽ ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ധനുഷ് കൂട്ടിച്ചേർത്തു. ‘സ്കൂളിൽ പഠിക്കുമ്പോൾ 'അമ്മ വാങ്ങി തന്ന 100 രൂപയിൽ കുറഞ്ഞ ഒരു വാച്ചുണ്ട്. പേരില്ല, പ്ലാസ്റ്റിക് ആണ്, ഡിജിറ്റൽ ആണ്, സമയം മാത്രമേ കാണിക്കൂ. ഒരു ലൈറ്റ് ഉണ്ട്, ബാറ്ററി തീർന്നുപോകുമ്പോൾ, പിന്നിൽ വേറൊരു ചെറിയ ബാറ്ററി ഉണ്ടാകും.
ഞാൻ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ ബാറ്ററി തീർന്നാൽ പിന്നെ വാച്ച് കെട്ടൽ കഴിഞ്ഞു. അത് പല നിറങ്ങളിൽ ഉണ്ടായിരുന്നു. എന്റെ സഹോദരിമാരും ഞാനും വയലറ്റ്, മഞ്ഞ, പച്ച നിറങ്ങളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുക്കും. അതിന് ഭയങ്കര തിളക്കമായിരുന്നു. ബാറ്ററി തീർന്നാലും ഞാൻ ആ വാച്ച് കെട്ടി സ്കൂളിൽ പോകുമായിരുന്നു.
അത് സമയം കാണിക്കുന്നത് നിർത്തിയിട്ടും ഞാൻ അത് ധരിക്കുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നു. ഇപ്പോഴും അതിൽ ഒരെണ്ണം എന്റെ കയ്യിലുണ്ട്. ഉറപ്പായും അത് പ്രവർത്തിക്കുന്നില്ല, പക്ഷേ ഇപ്പോഴും എന്റെ വീട്ടിൽ ഒരു പെട്ടിയിൽ ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്’ ധനുഷ് പറഞ്ഞു.
ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്.