-->
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന. ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്‌ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്ന നിഗമനത്തിലും എസ്‌ഐടി എത്തിയിരുന്നു.
2019 ഫെബ്രുവരി മുതല്‍ പത്മകുമാര്‍ സ്വര്‍ണ്ണക്കൊള്ള നടത്താനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് സ്വര്‍ണം ചെമ്പാക്കി മാറ്റി രേഖകള്‍ തയാറാക്കിയത്. ‘സ്വര്‍ണം പതിച്ച ചെമ്പ് പാളികള്‍’ എന്നതിന് പകരം ‘ചെമ്പുപാളികള്‍’ എന്ന് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതി ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ്, ബോര്‍ഡ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ മറികടന്ന് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തു കൊണ്ടുപോകാന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു.