-->
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ.
അടുത്ത വിക്കറ്റും പോയി എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ പ്രതികരണം. 'അടുത്ത വിക്കറ്റും പോയി. പത്മകുമാർ അറസ്റ്റിൽ. പറഞ്ഞത് ഒന്നും മാറുന്നില്ല. ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ. വാസുവിൽ നിന്ന് വാസവനിലേക്ക് അധിക ദൂരം ഇല്ല. അമ്പലക്കള്ളന്മാർ ആണ് സിപിഐഎം. സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് അബിൻ വർക്കിയുടെ കുറിപ്പ്.
'സ്വർണ്ണം പണ്ടേ വീക്‌നെസ് ആണ്. കട്ടവരും കൂട്ട് നിന്നവരും ഒക്കെ അകത്താകും' എന്നാണ് അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കൊപ്പം എ പത്മകുമാർ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക്കിൽ എംഎൽഎയുടെ പ്രതികരണം. കേസില്‍ ഇനി ചോദ്യം ചെയ്യേണ്ടത് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. കേസില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ ക്രിമിനല്‍ക്കേസ് കൊടുക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തില്ല. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.