-->
പട്‌ന: ഹൈവോള്‍ട്ടേജ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ വോട്ടെണ്ണലിന് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍, പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിയുടെ സ്‌കോര്‍ ഒരു ദുഃഖകരമായ കാഴ്ചയാണ്. 143 സീറ്റുകളില്‍ മത്സരിച്ച തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ 32 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ. ഈ സംഖ്യകള്‍ നിലനില്‍ക്കുകയാണെങ്കില്‍, 2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്നും മൂക്കുംകുത്തിയുള്ള വീഴ്ചയിലേക്കായിരിക്കും ആര്‍ജെഡിക്ക് എത്തുക.
കൂടാതെ, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ രണ്ടാമത്തെ മോശം പ്രകടനമാണിത്. എന്‍ഡിഎയുടെ വന്‍ വിജയത്തിന് ശേഷം നിതീഷ് കുമാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയ 2005 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി 55 സീറ്റുകള്‍ നേടിയിരുന്നു. തേജസ്വി യാദവിന്റെ അമ്മ റാബ്രി ദേവി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ആര്‍ജെഡി ഉള്‍നാടന്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. ഈ സമയത്ത് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി വന്‍ വിജയം നേടി. ബീഹാറില്‍ ആര്‍ജെഡിയുടെ ഭരണം അവസാനിപ്പിച്ചു.
2010 ലെ അടുത്ത തിരഞ്ഞെടുപ്പിലാണ് ആര്‍ജെഡിയുടെ ഏറ്റവും മോശം പ്രകടനം നടത്തിയത്, വെറും 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഇത്തവണ വീണ്ടും ജെഡിയുവും ബിജെപിയും ഒരുമിച്ച് മത്സരിച്ച് മറ്റൊരു വലിയ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ തേജസ്വി യാദവിന് തന്റെ പാര്‍ട്ടിയെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നയിക്കേണ്ട ഗതികേടിലാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഉച്ചയ്ക്ക് ഒരുമണി വരെ മഹാഗദ്ബന്ധന്‍ 39 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇതില്‍ ആര്‍ജെഡിയുടെ മുന്നേറ്റം 30 സീറ്റുകള്‍ മാത്രമാണ്.
കുടുംബത്തിലെ മറ്റുള്ളവര്‍ അനായാസം വിജയിച്ചു കയറിയ രാഘോംപുരിയില്‍ തേജസ്വീയാദവ് മുന്നിലും പിന്നിലും പോകുകയും വരികയും ചെയ്ത് ഇഞ്ചോടിഞ്ച് പോരാട്ടം നേരിടുന്ന സ്ഥിതിയിലാണ്. ഇതിനേക്കാള്‍ വലിയൊരു മോശം സമയം തേജസ്വീയുടെ കരിയറില്‍ ഉണ്ടാകാനില്ല.