-->
ന്യൂഡല്‍ഹി: ഇന്നലെ രാത്രി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് നിഗമനം. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം. സ്ഫോടനത്തല്‍ ജെയ്ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ഭീകരാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം.
ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ സല്‍മാന്‍ എന്നയാളുടേതാണെന്നും ഇയാളില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് പുല്‍വാമ സ്വദേശിയായ താരിഖ് വാങ്ങിയിരുന്നതായിട്ടുമാണ് വിവരം. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. കാര്‍ സ്‌ഫോടകവസ്തു നിറച്ച് ഡല്‍ഹിയില്‍ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങിയെന്നാണ് നിഗമനം. മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു.
സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ റാത്തറില്‍ നിന്ന് മാരകമായ ബോംബാക്കി മാറ്റാന്‍ കഴിയുന്ന 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.