-->
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വ്യാപക പരിശോധനകളിൽ നൂറുകണക്കിന് ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ മാത്രം 118 പേരെ അറസ്റ്റ് ചെയ്തതായി വെള്ളിയാഴ്ച പൊലീസ് അറിയിച്ചു. വ്യാജ കഥകൾ പറഞ്ഞ് ജനങ്ങളുടെ കരുണ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഭിക്ഷാടനം തടയുന്നതിനായി നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് 118 പേർ പിടിയിലായത്. നേരിട്ട് പണം നൽകുന്നതിന് പകരം അംഗീകൃത ചാരിറ്റി സംഘടനകൾ വഴി മാത്രം സഹായങ്ങൾ നൽകാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ദുബായിൽ റമദാൻ രണ്ടാം വാരത്തിൽ 37 പേർ പിടിയിലായി. ഷാർജയിൽ 'ഭിക്ഷാടനം ഒരു കുറ്റമാണ്, നൽകുന്നത് ഒരു ഉത്തരവാദിത്തമാണ്' എന്ന ക്യാമ്പയിനിലൂടെ 95 പേരെയാണ് പിടികൂടിയത്. റാസൽഖൈമയിൽ പിടിയിലായ 19 പേരിൽ ഒരാളിൽ നിന്ന് മാത്രം 11,000 ദിർഹം (ഏകദേശം 2.5 ലക്ഷം രൂപ) കണ്ടെടുത്തു.
യുഎഇ നിയമപ്രകാരം ഭിക്ഷാടനം നടത്തുന്നവർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷ. എന്നാൽ ഭിക്ഷാടനത്തിനായി സംഘങ്ങളെ രൂപീകരിക്കുന്നവർക്കും ആളുകളെ ഇതിനായി വിദേശത്ത് നിന്ന് കൊണ്ടുവരുന്നവർക്കും 6 മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.