-->
ലഖ്നോ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ കോളജ് വിദ്യാർഥി തീക്കൊളുത്തി മരിച്ചു. മുസാഫർനഗറിലെ ഖകരോബൻ ഗ്രാമത്തിലെ കർഷകനായ ഹരേന്ദ്രയുടെ മകനും രണ്ടാം വർഷ ബി.എ വിദ്യാര്‍ഥിയുമായ ഉജ്ജ്വൽ റാണ (20)യാണ് ഞായറാഴ്ച മരിച്ചത്. ഉജ്വലിന്റെ മാതാവ് ഏതാനും വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ആര്യവിദ്യാ സഭയുടെ കീഴിലുള്ള ബുധാനയിലെ ദയാനന്ദ് ആംഗ്ലോ-വേദിക് (ഡി.എ.വി) കോളജിലാണ് ഉജ്വൽ പഠിക്കുന്നത്. 7,000 രൂപ ഫീസ് അടക്കാത്തതിനാൽ വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് മാനേനേജ്മെന്റ് വിലക്കിയിരുന്നു. കോളജ് പ്രിൻസിപ്പലും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തന്നെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി വ്യാഴാഴ്ച ഉജ്ജ്വൽ റാണ വിഡിയോയിൽ പറയുന്നു.
തുടർന്ന്, ശനിയാഴ്ച രാവിലെ 11.30നാണ് കോളജിന് മുന്നിൽവെച്ച് തീക്കൊളുത്തിയത്. മറ്റ് വിദ്യാർഥികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും ഉജ്ജ്വലിനെ തീ വിഴുങ്ങിയിരുന്നു. അണച്ചപ്പോഴേക്കും 75 ശതമാനത്തിലധികം പൊള്ളലേറ്റു.വസ്ത്രങ്ങളും ചർമവും പൂർണ്ണമായും കത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്നലെ മരണപ്പെട്ടത്.