-->
ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ .നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിൽ സംഭവമുണ്ടായത് .മുംബയിൽ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂർ തൃപ്രയാറുള്ള സുഹൃത്ത് ഹഷീഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
രാത്രി കയ്യിൽ കരുതിയ വെള്ളം തീർന്നപ്പോഴാണ് പാൻട്രികാറിലേക്ക് യുവാക്കൾ എത്തുന്നത്. വെള്ളത്തിന് 200 രൂപ നൽകിയപ്പോൾ ചില്ലറയായി 15 രൂപ കൊണ്ട് വരാൻ പാൻട്രികാർ മാനേജർ ആവശ്യപ്പെട്ടു. ഇതോടെ യുവാക്കളും ജീവനക്കാരും തമ്മിൽ വാക്കു തർക്കം തുടങ്ങി. ഇത് കഴിഞ്ഞ് സീറ്റിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തർക്കത്തിനിടെ പാൻട്രികാറിനകത്ത് യുവാക്കളിൽ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും അതെടുക്കാനായി ഇവർ പാൻട്രിയിൽ എത്തി. രാവിലെ തരാം എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴിച്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോൾ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് മൊഴി നൽകിയത്.