-->
പലപ്പോഴും യാത്രയ്ക്കിടെ പരിചയപ്പെടുന്ന ചില വ്യക്തികള്‍ അമ്പരപ്പും അതിശയവും സൃഷ്ടിക്കാറുണ്ട്. ഒപ്പമുള്ള ആളിന്റെ മഹത്വം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ വ്യക്തിയോട് അറിയാതെ ബഹുമാനം തോന്നിപ്പോകുകയും ചെയ്യും. പലരും തങ്ങളുടെ യാത്രാ വ്ലോഗുകളും യാത്രയ്ക്കിടയില്‍ പകര്‍ത്തുന്ന ചിത്രങ്ങളും പങ്കിടുമ്പോഴാണ് ഇത്ര വലിയ ലോകത്തില്‍ എത്രയും ചെറിയ മനുഷ്യരാണ് നമ്മളെന്ന തിരിച്ചറിവുണ്ടാകുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ സംരംഭകനായ നവ് ഷാ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്ത വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫിജിയില്‍ വച്ച് 86 വയസ്സുള്ള ഒരു ഊബർ ഡ്രൈവറെ പരിചയപ്പെട്ടതിന്റെ കഥയാണ് നവ് ഷാ പങ്കിട്ടിരിക്കുന്നത്. തന്റെ ഊബർ ഡ്രൈവർ വെറുമൊരു ഡ്രൈവർ മാത്രമല്ലെന്നും സ്വന്തമായി കമ്പനിയുള്ള ഒരു ബിസിനസുകാരനാണ് എന്നുമാണ് നവ് ഷാ പറയുന്നത്. വൃദ്ധനായ ഊബർ ഡ്രൈവറോട് എങ്ങനെയാണ് ചെലവുകളൊക്കെ നോക്കുന്നത് എന്നാണ് ഷാ ചോദിക്കുന്നതിലൂടെയാണ് സംഭവത്തിന്റെ തുടക്കം. അപ്പോഴാണ് തനിക്കൊരു കമ്പനിയുണ്ട് എന്നും തന്റെ കമ്പനയുടെ വാർഷിക വിറ്റുവരവ് 175 മില്യണ്‍ ഡോളറാണെന്നും ഡ്രൈവർ പറയുന്നത്.
‘‘കഴിഞ്ഞ ഒരു പതിറ്റാണ്ടായി, എല്ലാ വർഷവും 24 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഞാന്‍ സ്പോണ്‍സർ ചെയ്യുന്നുണ്ട്. ഊബർ ഓടിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇത് നടത്തുന്നത്. മൂന്ന് പെണ്‍മക്കളുടെ പിതാവാണ് ഞാന്‍. അവർക്കെല്ലാം നല്ല വിദ്യാഭ്യാസം നല്‍കി. എന്റെ പെണ്‍മക്കള്‍ക്ക് പുറമേ മറ്റ് പെണ്‍കുട്ടികളെ അവരുടെ സ്വപ്നം പിന്തുടരാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 13 ജ്വല്ലറി സ്റ്റോറുകളും, ആറ് റെസ്റ്റോറന്റുകളും, ഒരു ലോക്കല്‍ പത്രവും, നാല് സൂപ്പർമാർക്കറ്റുകളും എനിക്ക് സ്വന്തമായിട്ടുണ്ട്....’’ എന്നും ഊബര്‍ ഡ്രൈവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇത് ഒറ്റയ്ക്ക് തുടങ്ങിയതാണോ എന്ന് ചോദിച്ചപ്പോള്‍, ‘‘1929 -ല്‍ എന്റെ പിതാവ് വെറും അഞ്ച് പൗണ്ടുമായി ആരംഭിച്ച ബിസിനസാണ്. അദ്ദേഹം ഇന്ത്യയില്‍ നിന്ന് ഇവിടേക്കെത്തി വര്‍ഷത്തില്‍ 15 പൗണ്ട് വരുമാനവുമായി ജീവിച്ചു. അതില്‍ നിന്ന് അഞ്ച് പൗണ്ട് ലാഭം പിടിച്ചാണ് ഈ ബിസിനസ്സ് തുടങ്ങിയത്...’’ എന്നും അയാള്‍ പറയുന്നു.
ഇന്നത്തെ കുട്ടികള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘‘ഇന്നത്തെ ജനറേഷനോട് പറയാനുള്ള ഏക ഉപദേശം എന്താണെന്നു വച്ചാല്‍ എന്തെങ്കിലും ചെയ്യുമ്പോൾ ആദ്യം നമ്മളെല്ലാവരിലും സ്വന്തമായി സത്യസന്ധത പുലർത്തണം. ആദ്യം നിങ്ങൾ നിങ്ങളോട് സത്യസന്ധത പുലർത്തണം. നിങ്ങൾ നിങ്ങളോട് സത്യസന്ധത പുലർത്തിയാൽ മറ്റുള്ളവരോടും സത്യസന്ധത പുലർത്തും...’’ എന്ന് ഊബര്‍ ഡ്രൈവര്‍ വീഡിയോയില്‍ പറയുന്നത്.
‘‘അദ്ദേഹത്തിന് 86 വയസ്സായി. ഉബർ ഡ്രൈവ് ചെയ്യുന്നു, ഒപ്പം അദ്ദേഹത്തിന്റെ ബിസിനസുകളും 170 ദശലക്ഷത്തിലധികം വരുമാനം നേടുന്നു എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും വാഹനമോടിക്കുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇന്ത്യയിലെ പെൺകുട്ടികളെ പഠിപ്പിക്കാൻ ഞാൻ ഈ പണം അയയ്ക്കുന്നു. ഓരോ യാത്രയും മറ്റൊരാൾക്ക് സ്കൂളിൽ പോകാൻ സഹായിക്കുന്നു...’’എന്നിട്ട് അദ്ദേഹം എന്നെ നോക്കി കൂട്ടിച്ചേർത്തു. “പോസിറ്റീവ് ആയിരിക്കുക, സന്തോഷവാനായിരിക്കുക, സത്യസന്ധത പുലർത്തുക. ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടത് അതാണ്.” അത് എന്നെ എന്റെ പാതയിൽ നിർത്തി. സമ്പത്ത്, ബിസിനസ്സ്, പാരമ്പര്യം എന്നിവയെല്ലാം ഇപ്പോഴും ദയയിലും ലക്ഷ്യത്തിലും അധിഷ്ഠിതമായി കണ്ട ഒരു മനുഷ്യൻ. അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു, യഥാർത്ഥ വിജയമെന്നത് നിങ്ങള്‍ എത്ര ഉയരം കീഴടക്കുന്നു എന്നതിലല്ല, ആ യാത്രയില്‍ നിങ്ങള്‍ എത്രപേരെ കൈപിടിച്ചുയർത്തുന്നു എന്നതിനെ കൂടെ ആശ്രയിച്ചാണ്. കീപ്പ് ബില്‍ഡിംഗ്... കീപ്പ് ഗിവിംഗ്...സ്റ്റേ ഹമ്പിള്‍....’’ എന്നാണ് വീഡിയോ പങ്കിട്ട് ഷാ കുറിച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ ഊബര്‍ ഡ്രൈവറെ പുകഴ്ത്തിയും ബഹുമാനിച്ചും നിരവധി പേരാണ് ലൈക്കുകയും കമന്റുകളും നല്‍കുന്നത്. എത്ര മഹാനായ മനുഷ്യന്‍, ഹൃദയത്തില്‍ നിന്നുള്ള സല്ല്യൂട്ട് എന്നതടക്കമാണ് കമന്റുകള്‍.