-->
തിരുവനന്തപുരം: പറഞ്ഞതെല്ലാം വിഴുങ്ങി പി.എം ശ്രീ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ പദ്ധതിയോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച സി.പി.ഐ., സര്‍ക്കാരിലോ മുന്നണിയിലോ ഇതുസംബന്ധിച്ചു കുടിയാലോചന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചു പി. എം ശ്രീ(പ്രധാന്‍ മന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന കാര്യം മുന്‍പ് 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. ഇതിനു പിന്നാലെയാണ് പൊടുന്നനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചത്. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും കരാറില്‍ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി സ്ഥിരീകരിച്ചു. വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അര്‍ഹതപ്പെട്ട 1,500 കോടി രൂപയുടെ കുടിശിക നേടിയെടുക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പി.എം. ശ്രീയില്‍ ഒപ്പിട്ടാലും സിലബസില്‍ കേരളം അംഗീകരിക്കാത്ത ഒരു കാര്യവും ഇവിടെ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായമാണു സഹായമാണ് ലഭിച്ചതു. ഫണ്ട് ഉപയോഗിച്ച് ഈ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്തു ബഹുദൂരം മുന്നോട്ട് പോയി. എന്നാല്‍, പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് കേരളവും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. സി.പി.എമ്മും എല്‍.ഡി.എഫും കോണ്‍ഗ്രസും പദ്ധതിയെ എതിര്‍ത്തിരുന്നു. സ്കൂളിനു മുന്നില്‍ 'പി.എം. ശ്രീ സ്കൂള്‍' എന്ന ബോര്‍ഡ് വയ്ക്കേണ്ടിവരുമെന്നതും എതിര്‍പ്പിനു കാരണമായി.
രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണു കേന്ദ്രം പി.എം. ശ്രീ പദ്ധതി കൊണ്ടുവന്നത്. കേരളം, തമിഴ്നാട്, ബംഗാള്‍ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. 'പിഎം ശ്രീ' പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങുന്നത്. സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. കേന്ദ്രത്തില്‍നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി വി.ശിവന്‍കുട്ടി പറയുന്നു. ഇതില്‍ 280.58 കോടി രൂപ 2023-24ലേയും 513.54 കോടി കഴിഞ്ഞ അധ്യയന വര്‍ഷത്തേയും കുടിശികയാണ്. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്. ഈ നില തുടര്‍ന്നാല്‍ വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ അവതാളത്തിലാകുമെന്നു വന്നതോടെയാണ് കേരളത്തിന്റെ മനം മാറ്റം.
2024-25ല്‍ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രവിഹിതമായി അനുവദിച്ചത് 3757.89 കോടി രൂപയാണ്. പദ്ധതി നടപ്പിലാക്കിയാല്‍ പ്രാഥമിക ഘട്ടത്തില്‍ കേരളത്തിലെ 336 സ്കൂളുകള്‍ക്കക്ക പ്രയോജനം ലഭിക്കും. എന്നാല്‍ പദ്ധതിക്കെതിരേ ശക്തമായ പ്രതിഷേധത്തിലാണ് സി.പി.ഐ. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മന്ത്രി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും വ്യകക്കതമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ. രാജന്‍ വിമര്‍ശിച്ചു. ഉച്ചക്കഞ്ഞിയില്‍ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്നത് കൊണ്ട് ആണ് പദ്ധതിയില്‍ ഒപ്പിടാത്തത്. ഫണ്ട് തരാനാകില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.
പി.എം. ശ്രീ: കേരളത്തില്‍ നേട്ടം 336 സ്കൂളുകള്‍ക്ക്
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിലൂടെ രാജ്യത്താകെ 14,500 പി.എം. ശ്രീ വിദ്യാലയങ്ങളുടെ വികസനമാണു കേന്ദ്രം വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിനു (ബി.ആര്‍.സി.) കീഴില്‍ പരമാവധി 2 സ്കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്കൂളും ഒരു സെക്കന്‍ഡറി സ്കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക. കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി പരമാവധി 336 സക്കകൂളുകള്‍ക്കാണ്.
ഈ സ്കൂളുകള്‍ക്കു പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികളിലായി ലഭിക്കും. ഇതില്‍ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്. സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടാല്‍ മാനദണക്കഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അപേക്ഷിക്കാം. സംസ്ഥാനതല സമിതിയാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക. നഗരപ്രദേശങ്ങളിലെ സ്കൂളുകള്‍ കുറഞ്ഞത് 70 ശതമാനം മാനദണ്ഡങ്ങളും ഗ്രാമമേഖലയിലെ സ്കൂളുകള്‍ 60 ശതമാനം സ്കോറും നേടണം. സര്‍ക്കാര്‍ സ്കൂളുകള്‍ക്കുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
സ്കൂളുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. നൂതന പാഠ്യപദ്ധതി, കുട്ടികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, പ്രാദേശിക ഇന്റേണ്‍ഷിപ്പ്, ധൈഷണികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകള്‍ക്ക് ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ് തുടങ്ങി വാര്‍ഷിക സ്കൂള്‍ ഗ്രാന്റുകള്‍ അനുവദിക്കും. ബാലവാടികള്‍ ഉള്‍പ്പെടെ ശിശു സംരക്ഷണവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പാക്കും. പ്രത്യേക ശ്രദ്ധ വേണ്ടുന്ന കുട്ടികള്‍ക്കായി സൗകര്യങ്ങള്‍ സജ്ജമാക്കും. മാതൃഭാഷയ്ക്കു മുന്‍ഗണന നല്‍കുമ്പോഴും ഭാഷകളുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ കുട്ടികളെ പ്രാപക്കതരാക്കും. സ്മാര്‍ട് ക്ലാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും ഒരുക്കും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സൗകര്യങ്ങളും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പ്രാദേശിക വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ് ചെയ്യാനും ഇടവേളകളില്‍ ജോലി ചെയ്യാനും കുട്ടികള്‍ക്കു കഴിയും. കുട്ടികളെ തൊഴില്‍ ചെയ്യാന്‍ കൂടി പ്രാപ്തരാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസവും വ്യാവസായിക മനുഷ്യശേഷി ആവശ്യകതയും തമ്മില്‍ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നുണ്ട്.
നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമായി 12,505 സ്കൂളുകളാണ് പി.എം ശ്രീ പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 1314 പ്രൈമറി സ്കൂളുകളും 3149 എലിമെന്ററി സ്കൂളുകളും 2858 സെക്കന്‍ഡറി സ്കൂളുകളും 5184 സീനിയര്‍ സെക്കന്‍ഡറി സ്കൂളുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍ ആര്‍ജിക്കേണ്ട നിലവാരം വ്യക്തമാക്കി ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്കൂള്‍ ക്വാളിറ്റി അസസ്മെന്റ് ഫ്രയിംവര്‍ക്ക് തയാറാക്കിയിട്ടുണ്ട്.
* ജി. അരുണ്‍