-->
ന്യൂഡല്‍ഹി: കേന്ദ്ര വിഹിതം കിട്ടാന്‍ 'പിഎംശ്രീ' സംസ്ഥാനത്ത് നടപ്പാകുന്നതിന് പകരം തമിഴ്‌നാട് ചെയ്തത് പോലെ സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാനസര്‍ക്കാരിനോട് സിപിഐ. പദ്ധതി നടപ്പാക്കിയാല്‍ കേന്ദ്രം നല്‍കുന്ന പുസ്തകം പഠിപ്പിക്കേണ്ടി വരുമെന്നും വര്‍ഗ്ഗീയ അജണ്ടകള്‍ കുട്ടികളില്‍ കുത്തിവെയ്ക്കുന്ന നയത്തിന് മുന്നില്‍ തലകുനിക്കേണ്ടി വരുമെന്നും പറഞ്ഞു.
പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നത തുടരവെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെക്കരുതെന്ന് സിപിഐ നേതാവും ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ഒ കെ ജയകൃഷ്ണന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്നും ലേഖനത്തില്‍ പറയുന്നു. പ്രതിരോധം തീര്‍ക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാര്‍ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം ശ്രീ. ഇതില്‍ ഒപ്പുവച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാല്‍ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തില്‍ പറയുന്നു.
തമിഴ്നാട് പദ്ധതി നടപ്പിലാക്കിയില്ല, പകരം സുപ്രീംകോടതിയെ സമീപിച്ചു. പിന്നാലെ കേന്ദ്ര വിഹിതം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആ വഴിയാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. കേരളത്തിന് അര്‍ഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അല്ലാതെ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.