-->
ആലപ്പുഴ: പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനാണ് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകൊടുക്കുന്നതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. പ്രായപരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയല്ലെന്നും നേതൃത്വത്തില്‍ നിന്നും ഒഴിയുന്നു എന്നേയുളളുവെന്നും എംഎ ബേബി പറഞ്ഞു.കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം.
'പുതിയ തലമുറ വിവിധ കമ്മിറ്റികളില്‍ വരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രായം മാനദണ്ഡമായി കൊണ്ടുവന്നത്. അടിച്ചമര്‍ത്തപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും കൂടെനിര്‍ത്താന്‍ കഴിയണം. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല. പ്രസ്ഥാനത്തിന്റെ ബല ദൗര്‍ബല്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ഒഴിഞ്ഞ് കൊടുക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം തുടരാം. അതിന് ഉദാഹരണമാണ് എസ്ആര്‍പി.': എംഎ ബേബി പറഞ്ഞു. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ ജി സുധാകരന്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എംഎ ബേബിയുടെ പരോക്ഷ പരാമര്‍ശം.
അതേസമയം, ആലപ്പുഴയിലെ പാർട്ടി ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടിയിൽ നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടു നിൽക്കുകയാണ് ഉണ്ടായത്. ഇതേ സമയം തന്നെ കൊല്ലം കരുനാഗപ്പള്ളിയിൽ മറ്റൊരു പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കുകയും ചെയ്തിരുന്നു. 'കുട്ടനാട്ടില്‍ നമ്മുടെ ആവശ്യമില്ല. അവര്‍ നടത്തിക്കോളും. അവിടെ ആളുണ്ട്' എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ടെത്തി ക്ഷണിച്ച പരിപാടിയില്‍ നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. അനുനയത്തിനായി കേന്ദ്രകമ്മിറ്റി അംഗം പി എസ് സുജാത, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലന്‍ എന്നിവര്‍ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു.