-->
അബുദാബി: ബാങ്ക് വായ്പകളുടെ കൂട്ടുപലിശയെ സംബന്ധിച്ച് നിർണായക തീരുമാനവുമായി യു എ ഇ സുപ്രീം കോടതി. ഒരു വായ്പയുടെ പലിശ തുക യഥാർത്ഥ വായ്പാ തുകയെക്കാൾ കൂടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പെടുത്ത ഒരു വ്യക്തി പലിശയടക്കം 15.53 ലക്ഷം ദിർഹം തിരിച്ച് അടയ്ക്കണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു.
ഈ കേസ് പരിഗണിക്കുമ്പോഴാണ് കൂട്ടുപലിശയെ സംബന്ധിച്ചുള്ള നിയമത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയത്. പലിശയിനത്തിൽ മാത്രം 8.6 ലക്ഷം ദിർഹം ആവശ്യപ്പെട്ട ബാങ്കിന്റെ നടപടി അംഗീകരിക്കാൻ ആകില്ല. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനുശേഷം സാധാരണ പലിശ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.19.19 ലക്ഷം ദിർഹം വായ്പാ തുകയും 11.25% വാർഷിക പലിശയും തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് ബാങ്ക് കേസ് ഫയൽ ചെയ്തത്. കേസ് പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ബാങ്ക് ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം അടയ്ക്കാൻ പ്രതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഈ വിധിക്കെതിരെ ബാങ്കും പ്രതിയും അപ്പീൽ കോടതിയെ സമീപിച്ചു. പ്രതി 15. 53 ലക്ഷം ദിർഹം തിരിച്ചടയ്ക്കണമെന്ന് അപ്പീൽ കോടതി വിധിച്ചു. ഇതിനെതിരെ ഇയാൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കൂട്ടുപലിശയെ സംബന്ധിച്ചുള്ള നിർണായക വിധി കോടതി പുറപ്പെടുവിച്ചത്.