-->
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ. മധുരയിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് പീഡനവിവരം പുറത്തുവന്നത്. ബലാത്സംഗത്തിനിരയായെന്ന് കാണിച്ച് യുവതി കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടത്ത് പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ ഒരാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഇരുട്ടായിരുന്നതിനാൽ പ്രതിയുടെ മുഖം വ്യക്തമായി കണ്ടിരുന്നില്ലെന്നും യുവതി മൊഴി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.