-->
ഭുവനേശ്വർ: ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ മാവോയിസ്റ്റ് ആണെന്ന് നടിച്ച് പിതാവിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച 24 വയസ്സുകാരൻ അറസ്റ്റിൽ. പ്രദേശത്തെ അറിയപ്പെടുന്ന കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാളാണ് അറസ്റ്റിലായത്. പിതാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അങ്കുഷിന്റെ അറസ്റ്റ്.
ഒക്ടോബർ 6 ന് താൻ ഒരു മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തി അങ്കുഷ് ഭീഷണി കത്ത് എഴുതി പിതാവിന്റെ കാറിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. കത്തിൽ 35 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മർദ്ദം ചെലുത്താനും പദ്ധതി വിജയിച്ചുവെന്ന് ഉറപ്പാക്കാനും അങ്കുഷ് പിതാവിന്റെ ബിസിനസ് പങ്കാളിക്ക് സമാനമായ ഒരു ഭീഷണി സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. കത്ത് ലഭിച്ചയുടനെ കുടുംബം പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ഞെട്ടലോടെ പ്രതി ദിനേശ് അഗർവാളിന്റെ മകൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുന്നത്.
എല്ലാ മാവോയിസ്റ്റ് കേഡർമാരുടെയും പേരുകൾ തെറ്റായി എഴുതിയതിനാൽ ഭീഷണി കത്തിൽ ആധികാരികതയില്ലെന്ന് പൊലീസിനു ആദ്യം തന്നെ സംശയം തോന്നിയിരുന്നു. കത്തിന്റെ ഉള്ളടക്കവും ദുർബലമായിരുന്നു. കത്ത് ഹിന്ദിയിലാണ് എഴുതിയിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബത്തെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ കൂടി കണ്ടതോടെ കള്ളൻ കപ്പലിൽ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യം സമ്മതിച്ചതിനെ തുടർന്ന് അങ്കുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.