-->
തൃശൂർ: ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസൻ ഭാര്യ വാസന്തി എന്നിവരാണ് അറസ്റ്റിലായത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ഇവർ തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടമായി പരാതിയുമായി എത്തിയത്.തുടർന്ന് രംഗനാഥനും വാസന്തിയും ഒളിവില്‍ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിന് ഇരുവരും വീണ്ടും തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.