-->
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോർഡ്. അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം ഉദ്യോഗസ്ഥരാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിർദ്ദേശിച്ചതെന്നും ക്ഷേത്രം തന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 12-നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്.
തന്ത്രിയുടെ തുറന്നുപറച്ചിലോടെ ആചാരലംഘന വാർത്തയിൽ മാധ്യമങ്ങളെ പഴിച്ച് രംഗത്ത് ഇറങ്ങിയ സിപിഎമ്മും വെട്ടിലായി. ദേവസ്വം മന്ത്രിയെ ആചാരലംഘന വിവാദത്തിലേക്ക് വലിച്ചിട്ടത് ദേവസ്വം ഉദ്യോഗസ്ഥർ തന്നെ എന്ന് വ്യക്തമായതോടെ ബോർഡ് പ്രസിഡൻറ് വിശദീകരണം തേടി. ആറന്മുള അസിസ്റ്റൻറ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ മറുപടി നൽകണം. വള്ളസദ്യ നടത്തിപ്പിന്റെ ഉത്തരവാദിത്വം എല്ലാം പള്ളിയോട സേവാ സംഘത്തിന് ആണെന്നും പി.എസ്. പ്രശാന്ത് പറയുന്നു.
അതേസമയം,സെപ്റ്റംബര്‍ 14-നായിരുന്നു ആറന്മുള വള്ളസദ്യ. ദേവസ്വം മന്ത്രി വി.എന്‍. വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകന്‍. എന്നാല്‍, ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റുവിശിഷ്ടവ്യക്തികള്‍ക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു ആക്ഷേപം. മന്ത്രിക്കും മറ്റുള്ളവര്‍ക്കും മറ്റുതിരക്കുകളുണ്ടായതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേവാസംഘം ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം.ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുൻ നിലപാട് തിരുത്തിയ പള്ളിയോട സേവാ സംഘം സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചു.