-->
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ആദ്യ പരാതിക്കാരി നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. രാഹുലിന് അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്നും അതു റദ്ദാക്കണമെന്നും ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേരള ഹൈക്കോടതി, കേസില്‍ മിനി ട്രയല്‍ നടത്തിയതായും ഇതു നിയമവിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലായിരിക്കെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്നും അവ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
രാഹുലിനു ജാമ്യം അനുവദിക്കവെ ഹൈക്കോടതി പരാതിക്കാരിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബന്ധം തകരുമ്പോള്‍ ബലാത്സംഗമായി പരാതി നല്‍കുകയും ചെയ്യുന്നതു നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി രാഹുലിനു ജാമ്യം അനുവദിച്ചത്. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നതു നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്കു ജാമ്യം നിഷേധിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
രാഹുല്‍ അവിവാഹിതനായതിനാല്‍ ഇതില്‍ ധാര്‍മികമായ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ആയതിനാല്‍, കേസില്‍ ഇടപെടേണ്ടതില്ലെന്നാണു സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്. മാത്രമല്ല, സര്‍ക്കാരിനു ഹര്‍ജിയില്‍ റോളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഇരയുള്‍പ്പെടെ ഏകദേശം പത്തു സ്‌ത്രീകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്‌ഛിദ്രം നടത്തിച്ചതെന്നും പരാതിക്കാരി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. 'രാഹുല്‍ സൈക്കോപാത്താണ്. സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും നിയമസഭാ അംഗമായി തുടരുകയാണ്. അദ്ദേഹത്തിനു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നുണ്ട്.
ജെബി പോള്‍