-->
കണ്ണൂർ: ശ്രീകണ്ഠപുരത്തിനടുത്ത് ചുഴലി ചെമ്പത്താട്ടിയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചു. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. അസം സ്വദേശി ജോസ്, ഒഡിഷ സ്വദേശി രാജേഷ് എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും മിന്നലേറ്റ് പരിക്കുണ്ട്. തൊഴിലാളികൾ ഉച്ച ഭക്ഷണം കഴിക്കാൻ ക്വാറിയിൽ നിന്ന് നടന്നു പോകുന്നതിനിടെയാണ് മിന്നലേറ്റത്. മൃതദേഹങ്ങളും പരിക്കേറ്റയാളെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
അതിനിടെ മലപ്പുറം കൊണ്ടോട്ടിയിലും രണ്ടു പേർക്ക് ഇടി മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിടനിർമാണത്തിനിടെ കിഴിശ്ശേരി സ്വദേശികൾക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജുദ്ദീൻ (40), അബ്ദുൽ റഫീഖ്(38) എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സിറാജുദ്ദീന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നുമുതൽ അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ . ഇന്ന് 10 ജില്ലകളിലാണ് മഴസാധ്യത. ഇതിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.