-->
തിരുവനന്തപുരം : കേരളത്തിൽ ആദ്യമായാണോ ഒരു ജനപ്രതിനിധിക്കു പോലീസിന്റെ അടി കിട്ടുന്നതെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഇടതുപക്ഷത്തിന്റെ നേതാക്കളെ എത്രയോ ക്രൂരമായി പോലീസ് നേരിട്ടിട്ടുണ്ട്. തനിക്കും അനുയായികൾക്കും കോൺഗ്രസിനുമെതിരായ പല ആരോപണങ്ങളും വെളുപ്പിച്ചെടുക്കാനുള്ള ഷാഫിയുടെ ഷോയാണു പേരാമ്പ്രയിൽ കണ്ടതെന്നും സനോജ് ആരോപിച്ചു.
ലീഗിന്റെയും കോൺഗ്രസിന്റെയും ഗുണ്ടാപ്പടയുടെ നേതാവായി ഷാഫി മാറി. ഷാഫി ഫാൻസ് അസോസിയേഷനായാണു കോൺഗ്രസിൽ ഒരു സംഘം ഇപ്പോൾ പ്രവർത്തിക്കുന്നത്. പേരാമ്പ്രയിൽ എൽഡിഎഫിന്റെ പ്രകടനത്തിലേക്ക് ഇരച്ചുകയറി പ്രശ്നമുണ്ടാക്കാനുള്ള പദ്ധതിയുമായാണു ഷാഫി അവിടെ എത്തിയത്. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എൽഡിഎഫ് ശ്രദ്ധിച്ചപ്പോൾ പോലീസിനു നേർക്കായി നാടകം. വയനാടിനു വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച കോടികൾ എവിടെയെന്ന ചോദ്യത്തിൽനിന്നുൾപ്പെടെ ഷാഫിക്കും കൂട്ടർക്കും രക്ഷപ്പെടേണ്ടതുണ്ട്.
അതേസമയം ഇമേജ് ബിൽഡിങ്ങിനുള്ള ശ്രമമാണ് പേരാമ്പ്രയിൽ കണ്ടതെന്നും വയനാട് ഫണ്ടിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയങ്ങളിലും പ്രതിസന്ധിയിലായ സമയമാണെന്നും അതിൽ നിന്നും രക്ഷപ്പെടാനുള്ള ഇമേജ് ബിൽഡിംഗ് ആണോ പേരാമ്പ്രയിൽ നടന്നത് എന്ന് പരിശോധിക്കണമെന്നും വി വസീഫ് പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷും രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പിൽ കാണിക്കുന്നത് ഗിമ്മിക്കാണെന്നും ഷാഫി പറമ്പിൽ പേരാമ്പ്രയിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ സജീഷ് പറഞ്ഞു. ആൾക്കൂട്ടത്തെ ആക്രമകാരികളായി മാറ്റാൻ ഏതൊരു നേതാവിനും കഴിയുമെന്നും എന്നാൽ ആൾക്കൂട്ടത്തെ അടക്കി നിർത്താനാണ് കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലാത്തി ചാർജുകൾ നടക്കുന്നത് പലരും കണ്ടതാണെന്നും ഇങ്ങനെയാണോ ലാത്തിച്ചാർജ് നടത്തുന്നതെന്നും സജീഷ് ചോദിച്ചു. പഞ്ചായത്ത് പ്രസിഡൻിനെ ആക്രമിച്ചാൽ സിപിഐഎം തിരിച്ച് ആക്രമിക്കുമെന്നാണ് ഷാഫി കരുതിയതെന്നും എന്നാൽ സിപിഐഎം സമാധാന പരമായാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.