-->
ജറുസേലേം: വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും ഹമാസും സമാധാനകരാര്‍ അംഗീകരിച്ചതോടെ ദുരിതമായ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ സമാധാനം പുലരുമെന്ന് ഉറപ്പായി. വെടിനിര്‍ത്തലും ബന്ദി മോചന പദ്ധതിയും ഇസ്രായേല്‍ അംഗീകരിച്ചു. ഇതോടെ ദുരിതാശ്വാസ ട്രക്കുകള്‍ അതിര്‍ത്തികടന്ന് ഗാസയിലേക്ക് എത്തും. ഇന്നലെയാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
അതേസമയം, കരാര്‍ അംഗീകരിക്കാന്‍ മന്ത്രിസഭ ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. നേരത്തേ ടെലിഗ്രാമിലൂടെ ഗസയില്‍ നിന്നും പിന്മാറാന്‍ അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രയേലിനു മുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന പൊതുപ്രസ്താവനയുമായി ഹമാസ് രംഗത്തെത്തിയിരുന്നു.
സമാധാനത്തിന് മുന്നോടിയായി ബന്ദി മോചനം ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ സൈന്യം നിരീക്ഷിക്കും. അമേരിക്കയുടെ നേതൃത്വത്തില്‍ 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേന സജ്ജമാകും. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍സൈനിക സന്നാഹത്തില്‍ ഉള്‍പ്പെടും.
വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ലംഘനമുണ്ടായാല്‍ ബഹുരാഷ്ട്ര സേന ഇടപെടും. ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തില്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ്വിറ്റ് കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്നറും പങ്കെടുത്തു. അതേസമയം ഗസയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം എന്നീ വിഷയങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്.