-->
പട്‌ന: പ്രശസ്ത പിന്നണി ഗായിക മൈഥിലി താക്കൂര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന. സ്വന്തം മണ്ഡലമായ മധുബനിയിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി മൈഥിലി താക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.
ബീഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. 'ബീഹാറിന്റെ മകള്‍' എന്ന വിശേഷണത്തോടെ വിനോദ് താവ്ഡെ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്. മധുബനി അല്ലെങ്കിൽ ഉത്തർപ്രദേശിലെ അലിഗഢ് മണ്ഡലമാണ് ബിജെപി മൈഥിലിക്ക് മുന്നിലേക്ക് വെച്ചതെന്നാണ് വിവരം.
जो लोग बिहार के लिए बड़े सपने देखते हैं, उनके साथ हर बातचीत मुझे दूरदृष्टि और सेवा की शक्ति की याद दिलाती है। हृदय से सम्मानित और आभारी हूँ। 🙏✨श्री नित्यानंद राय जी एवं श्री विनोद श्रीधर तावड़े जी 🙏 https://t.co/o6PBAVJaEJ— Maithili Thakur (@maithilithakur) October 5, 2025
വിനോദ് താവ്‌ഡെയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: “1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിൻ്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍, ബിഹാറിലെ മാറ്റങ്ങളുടെ വേഗത കണ്ട് സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.” ഇതിന് മറുപടിയായി മൈഥിലി താക്കൂര്‍ കുറിച്ചത്, “ബിഹാറിന് വേണ്ടി വലിയ സ്വപ്‌നങ്ങൾ കാണുന്ന ആളുകൾ, അവരുമായുള്ള ഓരോ സംഭാഷണവും എന്നെ സേവനത്തിൻ്റെ ശക്തി ഓർമിപ്പിച്ചു. ഹൃദയത്തിൽ നിന്നുള്ള ആദരവും നന്ദിയും,” എന്നാണ്.
അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മൈഥിലി ഠാക്കൂർ പാടിയ രാമായണത്തിലെ ശബരിയെക്കുറിച്ചുള്ള ഗാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ഇതും അവർക്ക് രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയേക്കാം.