-->
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സ്വര്‍ണ്ണപ്പാളിയല്ല അതെന്നും ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്നും വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണെന്നും പറഞ്ഞു.
ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി എന്നും മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഫ്രോഡ് ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തുടര്‍ ജോലികള്‍ ഏല്പിക്കില്ലായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലെന്നുമാണ് പറയുന്നത്. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോയതെന്നും പറഞ്ഞു.
2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇത് താന്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ദേവസ്വം ബോര്‍ഡ് നിരാകരിക്കുകയും ചെയ്തെന്ന് മുരാരി ബാബു പറയുന്നു.
അതിനിടയില്‍ മുരാരിബാബുവിനെ സസ്‌പെന്റ് ചെയ്യാന്‍ ആലോചിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുെട കയ്യില്‍ കൊടുത്തു സ്വര്‍ണ്ണപാളി ചെമ്പാണെന്ന് എഴുതിക്കൊടുത്തതിനാണ് നടപടി. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കും. 2025 സെപ്തംബര്‍ 8 ന് രണ്ടാം തവണയും സ്വര്‍ണ്ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന് എഴുതിക്കൊടുത്തതായും ആക്ഷേപമുണ്ട്.