-->
ഗാസ: പശ്ചിമേഷ്യയില്‍ സമാധാനം പുലരാനുള്ള സാധ്യതകള്‍ മുമ്പോട്ട് വെച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നിര്‍ദേശം ഹമാസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഗാസയിലെ ബോംബിംഗ്് നിര്‍ത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള അമേരിക്ക മുമ്പോട്ട് വെച്ച വ്യവസ്ഥകള്‍ ഹമാസ് സമ്മതിച്ചതായാണ് വിവരം.
ഹമാസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുള്ള ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം 'ഉടനടി നടപ്പിലാക്കാന്‍' ഇസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ട്രംപിന്റെ 20 ഇന പദ്ധതിക്ക് വെള്ളിയാഴ്ച പലസ്തീന്‍ തീവ്രവാദിസംഘം മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ മുമ്പോട്ട് വെച്ച ഉപാധികള്‍ ഒന്നുകില്‍ സ്വീകരിക്കാം അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടാം എന്നാണ് ട്രംപ് ഹമാസിന് മുന്നില്‍ വെച്ച നിര്‍ദേശം.
ഇതോടെയാണ് പലസ്തീന്‍ സംഘടന മറുപടി നല്‍കിയത്. ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിവുള്ള ഒരേയൊരു വ്യക്തിയായി സ്വയം വിശേഷിപ്പിച്ച ട്രംപ്, പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഇസ്രായേലിനെ ലോക വേദിയില്‍ ഒറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തത് ഇസ്രായേലിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ഇസ്രായേല്‍ ഗാസയിലെ ബോംബിംഗ് ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
ഇസ്രായേല്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ക്കനുസൃതമായി, യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ സംഘവുമായും പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന്' നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. എല്ലാ ബന്ദികളെയും ഉടന്‍ തിരികെ കൊണ്ടുവരുന്നതിന് വേണ്ട ചര്‍ച്ചകള്‍ക്ക് ഉടന്‍ ഉത്തരവിടാന്‍ ഗാസയില്‍ ഹമാസ് തടവിലാക്കിയിരിക്കുന്നവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
ബന്ദികളുടെ കുടുംബങ്ങളില്‍ നിന്നും യുദ്ധത്തില്‍ നിസ്സഹായരായിരിക്കുന്ന പൊതുജനങ്ങളില്‍ നിന്നും യുദ്ധം അവസാനിപ്പിക്കാനുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിലാണ് ഇസ്രായേല്‍ ഭരണകൂടം. അതേസമയം ഗാസയിലെ ഇസ്രായേലിന്റെ പ്രചാരണത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നാണ് ഇരസായേലിലെ തീവ്ര വലതുപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.