-->
കൊച്ചി : ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന് സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് കൊലവിളി പരാമർശം നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനമടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായസംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
സെപ്റ്റംബർ 26-ന് സ്വകാര്യചർച്ചയ്ക്കിടെയാണ് ബിജെപി വക്താവായ പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയത്. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ച് നടന്ന ചർച്ചയിലാണു പ്രിന്റുവിന്റെ പ്രകോപന പരാമർശം. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ പേരാമംഗലം പോലീസിന് നൽകിയ പരാതിയിലാണ് നടപടി. നാട്ടിൽ അരാജകത്വം സൃഷ്‌ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. സ്‌കൂൾ അധ്യാപകനാണ് പ്രിന്റു മഹാദേവ്.
വിവാദ പരാമർശം നടത്തിയ പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. തിങ്കളാഴ്ച പ്രിന്റു മഹാദേവിന്റെ പേരാമംഗലത്തെ വീട്ടിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. വീടിനു സമീപം മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.