Thursday, March 12, 2026 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 11.47 AM

രാഹുല്‍ തിരിച്ചെത്തിയത് യുവതയുടെ പിന്തുണയില്‍ ; അനുഗമിക്കുന്നത് കെഎസ്‌യു, യൂത്ത്‌കോണ്‍ നേതാക്കള്‍

uploads/news/2025/09/802452/rahul-mankoottathil12.jpg

പാലക്കാട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തിലേക്ക് തിരികെയെത്തിയത് യുവനേതാക്കന്മാരുടെ തണലില്‍. പാലക്കാട്ട് നിന്നും ഒരു മരണാനന്തര ചടങ്ങിനായി മണ്ണാര്‍കാട്ടേയ്ക്ക് രാഹുല്‍ എത്തിയത്് കെഎസ് യു വിന്റെ ജില്ലാ അദ്ധ്യക്ഷന്‍ നിഖില്‍ കണ്ണാടിക്കും യൂത്ത്‌കോണ്‍ഗ്രസ് ജില്ലാനേതാവ് പ്രശോഭിനും ഒപ്പമായിരുന്നു. പ്രതിഷേധങ്ങള്‍ ഭയന്ന് എംഎല്‍എയുടെ ഓഫീസിനും പാലക്കാട് മണ്ഡലത്തില്‍ തന്നെയും കനത്ത സുരക്ഷയാണ് നല്‍കിയിട്ടുള്ളത്.

സ്വകാര്യ സന്ദര്‍ശനം എന്ന നിലയിലാണ് പാലക്കാട്ടേക്ക് എംഎല്‍എ എത്തിയിരിക്കുന്നത്. വിവാദത്തില്‍ കുരുങ്ങിപ്പോയ രാഹുലിനെ നേരത്തേ തന്നെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള നീക്കത്തിലായിരുന്നു ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. സീനിയര്‍ നേതാക്കളെല്ലാം രാഹുലിനെ അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടത്തിയിരുന്നത്. രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്് സര്‍ക്കാരിനെതിരേ തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിമര്‍ശനങ്ങളുടേയും വിവാദങ്ങളുടെയും ശ്രദ്ധയെ തിരിച്ചുകളയുമോ എന്ന് സീനിയര്‍ നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിനെ കാര്യമായി ശ്രദ്ധിക്കേണ്ടെന്ന നിലപാട് എടുത്തിരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവജനങ്ങള്‍ രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവരാണ് രാഹുലിനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള നീക്കം നടത്തുന്നത്. നേരത്തേ നവരാത്രിയില്‍ ക്ഷേത്രദര്‍ശനം നടത്തിക്കൊണ്ട് പാലക്കാട്ടേക്ക് എത്താനായിരുന്നു രാഹുലിന്റെ പദ്ധതിയെങ്കിലും മണ്ണാര്‍ക്കാട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബന്ധു മരിച്ച സാഹചര്യത്തില്‍ യാത്ര ഇന്ന് തന്നെയാക്കുകയായിരുന്നു. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ തന്റെ മണ്ഡലത്തില്‍ എത്തുന്നത്. പുലര്‍ച്ചെ പത്തനംതിട്ടയില്‍ നിന്നുമാണ് രാഹുല്‍ പാലക്കാട്ടേക്ക് തിരിച്ചത്. പാലക്കാട് എത്തിയ രാഹുല്‍ എംഎല്‍എ ഓഫീസില്‍ പോലും കയറാതെയാണ് മരണവീട്ടിലേക്ക് തിരിച്ചത്.

എംഎല്‍എ ഓഫീസില്‍ എത്തുമോ അതോ തിരിച്ചുപോകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം വ്യക്തിപരമല്ലാതെ മണ്ഡലത്തിന് വേണ്ടിയുള്ള ജനപ്രതിനിധിയായി കാര്യങ്ങളില്‍ ഇടപെട്ടാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ബിജെപിയും ഡിവൈഎഫ്‌ഐ യും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ജനാധിപത്യരീതിയിലുള്ള എല്ലാത്തരം പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നതായിട്ടാണ് രാഹുലിന്റെ പ്രതികരണം. പ്രതിഷേധം ഉണ്ടായതോടെ പോലീസ് സുരക്ഷ നല്‍കി. അതിന് പുറമേ മറ്റു വാഹനങ്ങളില്‍ കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളും രാഹുലിനെ അനുഗമിച്ച് സുരക്ഷ നല്‍കുകയാണ്.

Ads by Google
Ads by Google
TRENDING NOW