-->
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ആദര സൂചകമായി നല്‍കുന്ന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ലഭിച്ചത്. ശനിയാഴ്ച വൈകീട്ട് അപ്രതീക്ഷിതമായാണ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകള്‍ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്. ആ സന്തോഷം ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകവും ആരാധകരും.
ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് എല്ലാ കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം മോഹന്‍ലാലിന് ആശംസകളും പ്രാര്‍ത്ഥനകളും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിടുന്നുണ്ട്. അന്യഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകരും ആശംസകള്‍ കുറിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ആശംസയായിരുന്നു ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു ‘മോഹന്‍ലാല്‍ അവാര്‍ഡ്’ കൊടുക്കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദന പോസ്റ്റില്‍ പറഞ്ഞിരുന്നത്. എക്സിലൂടെ പങ്കിട്ട ഈ ട്വീറ്റ് മോഹന്‍ലാല്‍ ഫാന്‍സും മറ്റ് താരങ്ങളും ആഘോഷമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ അഭിനന്ദന പോസ്റ്റിന് നര്‍മ്മത്തില്‍ കലര്‍ന്ന മറുപടി പറയുകയാണ് മോഹന്‍ലാല്‍. സ്വതസിദ്ധമായ ചിരിയോടെയാണ് മോഹന്‍ലാല്‍ ഇതിനുള്ള മറുപടി പറഞ്ഞത്. രാം ഗോപാല്‍ വർമ്മ പറഞ്ഞത് ഒരു ബ്ലാക്ക് ഹ്യൂമർ ആയി കാണുന്നെന്നും എല്ലാവരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു എന്നും മോഹൻലാല്‍ പറഞ്ഞു.
‘‘അദ്ദേഹം എപ്പോഴും വലിയ തമാശകള്‍ പറയുന്ന ആളാണ്. അതിനെ ഒരു ബ്ലാക്ക് ഹ്യൂമർ ആയിട്ടെ ഞാൻ കാണുന്നുളളൂ. അദ്ദേഹവുമായി വളരെയധികം സൗഹൃദമുള്ള ആളാണ് ഞാൻ. അദ്ദേഹം ചെയ്ത കമ്പനി എന്ന കള്‍ട്ട് സിനിമയില്‍ അഭിനയിച്ച ആളാണ് ഞാൻ. അന്ന് മുതല്‍ അദ്ദേഹം ഒരു ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. എല്ലാവരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു, പറഞ്ഞു എന്നേ ഉള്ളു. അദ്ദേഹം അത് സീരിയസ് ആയി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല...’’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.
ഇന്ത്യന്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ സംവിധായകൻ രാം ഗോപാല്‍ വർമ പങ്കിട്ട പോസ്റ്റാണ് വൈറലായി മാറിയത്. പോസ്റ്റ് വൈറലായിരുന്നു. ‘‘എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ഇന്ത്യയില്‍ ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ഞാന്‍ ആ പടം കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു ‘മോഹന്‍ലാല്‍ അവാര്‍ഡ്’ കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്..’’ എന്നാണ് രാം ഗോപാല്‍ വര്‍മ എക്സില്‍ കുറിച്ചത്.
ഇതിനും മുകളിലൊരു കമന്റോ അഭിനന്ദനമോ നേരാന്‍ ഇല്ലെന്നാണ് പലരുടെയും പ്രതികരണം. രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിന്റെ ഇത്രയും വലിയ ഫാന്‍ ആണെന്ന് അറിഞ്ഞില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.
I don’t know much about #DadasahebPhalke except that he’s made the 1st ever film , which i dint see and I never met anyone who saw it , but from what I saw and know of @Mohanlal , I think Dadasaheb Phalke should be given the MOHANLAL AWARD 💐🔥💪— Ram Gopal Varma (@RGVzoomin) September 20, 2025
2023ലെ ഫാല്‍ക്കേ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. നൂറാം ജന്മ വാര്‍ഷികത്തില്‍ 1969 ലാണ് ഫാല്‍ക്കേയോടുള്ള ആദര സൂചകമായി ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2004 ല്‍ അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീടിത് മലയാള മണ്ണിലെത്തുന്നത് മോഹന്‍ലാല്‍ വഴിയാണ്.
അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയിരുന്നു. സെറ്റില്‍ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു താരം. ഡല്‍ഹിയില്‍ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യൻ രാഷ്‌ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും.