-->
വിദഗ്ധ ജീവനക്കാര്‍ക്കു വേണ്ട എച്ച്-1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറാക്കിയ (ഏകദേശം 88 ലക്ഷം രൂപ) വർധനയിലെ ആശങ്കകൾക്കിടെ വിശദീകരണവുമായി യു.എസ്. വർധിച്ച ഫീസ് പുതിയ വിസയ്ക്ക് മാത്രമാണെന്നും നിലവിൽ ഇന്ത്യയിലുള്ളവർ തിരക്കിട്ട് മടങ്ങേണ്ടതില്ലെന്നും യു.എസ്. അറിയിച്ചു. അതേസമയം, നിരക്ക് വർധനയിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വ്യാപാര-വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
24 മണിക്കൂറിനുള്ളിൽ യു.എസിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ യു.എസിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധന വരുത്തുകയും ടെക്കികൾ അവധികൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ കരുതലോടെ നേരിടാന്‍ കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിടരുതെന്ന് മെറ്റയും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള കമ്പനികള്‍ തങ്ങളുടെ ജീവനക്കാരായ എച്ച്-1ബി വിസ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ അമേരിക്കയക്കക്ക് പുറത്തുള്ള ജീവനക്കാരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്താന്‍ കമ്പനികള്‍ ആവശ്യപ്പെട്ടു. തിരിച്ചു പ്രവേശനം നിഷേധിക്കപ്പെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്നും ഇമെയിലുകളില്‍ പറയുന്നു.
ഭാവിയില്‍ ഇതേ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ എച്ച്-1ബി വിസയും എച്ച്4 സ്റ്റാറ്റസും ഉള്ളവര്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അമേരിക്കയില്‍ തന്നെ തുടരണമെന്നു മെറ്റ നിര്‍ദേശിച്ചു. മൈക്രോസോഫ്റ്റ്, അമേരിക്കയില്‍ താമസിക്കുന്ന ജീവനക്കാരോട് തിരിച്ചു പ്രവേശനം നിഷേധിക്കപ്പെടാതിരിക്കാന്‍ അവിടെ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുള്ള ജീവനക്കാരോട് തിരിച്ചുവരാന്‍ പരമാവധി ശ്രമിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.