-->
സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായ ‘ലോക ചാപ്റ്റര്‍ 1- ചന്ദ്ര’ മലയാളസിനിമയില്‍ ചരിത്രം കുറിച്ചാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക’ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന സൂപ്പര്‍വിമണിന്റെ കഥയാണ് പറയുന്നത്. മിത്തും ഐതിഹ്യവും യാഥാര്‍ഥ്യവുമൊക്കെ കൂട്ടിക്കലര്‍ത്തിയാണ് ലോകയുടെ കഥ മുന്നോട്ടു പോകുന്നത്. ഐതിഹ്യങ്ങളിലെ കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് ഈ സിനിമ പറയുന്നത്.
കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രം ആഗോള തലത്തില്‍ 250 കോടി ആഗോള കളക്ഷന്‍ പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ലോകയുടെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്‌സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. എല്ലാ ഭാഗത്ത് നിന്നും ഗംഭീര റിവ്യൂകള്‍ വരുന്ന സിനിമയെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ന്യൂറോസര്‍ജനുമായ ബി ഇക്ബാല്‍ വളരെ മോശമായി കുറിച്ചിരുന്നു. സിനിമ അരോചകവും വിരസവുമാണെന്നും നല്ലൊരു തിരക്കഥ പോലും ഇല്ലാത്ത പരമോറന്‍ യക്ഷികഥയാണെന്നുമാണ് ഡോ. ബി. ഇക്ബാല്‍ കുറിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ഡോ.ബി.ഇക്ബാലിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫർ അഷ്റഫ് ഗുരുക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അഷ്റഫ് ഗുരുക്കള്‍ തന്റെ പ്രതികരണം അറിയിച്ചത്. ലോകയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തെ പ്രശംസിച്ച അഷ്റഫ്, നിർമ്മാതാക്കള്‍ പ്രേക്ഷകർക്ക് വിനോദം നല്‍കാനാണ് പണം മുടക്കുന്നതെന്നും, ആ ലക്ഷ്യത്തില്‍ 'ലോക' നൂറുശതമാനം വിജയം കണ്ടെന്നും അഷ്റഫ് ഗുരുക്കള്‍ വ്യക്തമാക്കി. കുറ്റം പറയാൻ എളുപ്പമാണ്, വിജയിപ്പിച്ചെടുക്കുക അസാധ്യമാണെന്നും സിനിമയിലെ ആക്ഷൻ രംഗങ്ങളില്‍ കല്യാണി പ്രിയദർശൻ നടത്തിയ കഠിനാധ്വാനവും ലോകത്തിലെ ഏറ്റവും ചെറിയ ഫൈറ്റ് കോറിയോഗ്രാഫി ചെയ്തയാള്‍ എന്ന നിലയില്‍ അവരുടെ പ്രയത്നം നേരിട്ടുകണ്ടിട്ടുണ്ടെന്നും അഷ്റഫ് കുറിച്ചു.
‘‘ബി ഇക്ബാൽ സാറിന്റെ ‘ലോക’... അരോചകം എന്ന കുറിപ്പിനൊരു മറുപടിയാണ്!
ഒരു നിർമാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലു വിളിഅല്ല....ഉദാഹരണം.....(ദേ ഞാൻ സിനിമപിടിച്ച് കുത്തു പാള യെടുക്കാൻ പോകുന്നു ഈ നമ്മുടെ തറവാട് ഞാൻ തരിപ്പണം ആക്കും എന്നൊന്നും അല്ല)...മറിച്ച് പ്രേഷകർക്കു രണ്ടു മണികൂറുകളോളം ആസ്വദിക്കാൻ ആണ്.ആ തീരുമാനത്തിൽ തൊണ്ണൂറ്റി ഒൻപതല്ല നൂറു ശതമാനം വിജയമാണ് ലോക എന്ന ചിത്രം...അന്യ ഭാഷക്കാർ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെ തന്നെ യാണ് പറഞ്ഞതും എഴുതിയതും. ഒരു സംവിധായകന്റെ സ്വപ്നമാണ് സാർ ഒരു സിനിമ .....ഒരു പാട് പേരുടെ ജീവിത മാർഗവും. അതിൽ ആദ്യമായി ദുൽകർ കമ്പനിയോട് നന്ദി പറയുന്നു...ഈ സിനിമയിൽ ആർട്ടിസ്റ്റികൾ കുറവാണ്...പക്ഷെ കല്യാണി എന്ന ആർടിസ്റ്റ് ആക്ഷൻ രംഗങ്ങളിൽ എടുത്ത ഒരു എഫർട്ട് ഉണ്ട്. അത് ഞാൻ എടുത്തു പറയാൻ കാരണം ‘ലോക’യിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കോരിയൊഗ്രാഫി ചെയ്ത ആൾ എന്നനിലയിൽ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാൻ.
ശേഷം എത്രയോ ടാസ്ക് എടുത്ത് ചെയ്ത ഫൈട്ടുകൾ ഉണ്ട് അതിന്റയൊക്കെ അംഗീകാരം ആണ് ആസിനിമ ഇന്നും തിയേറ്റർ നടക്കുന്നതും നിർമാതാവ് ലാഭം എടുക്കുന്നതും. കുറ്റം പറയാൻ എളുപ്പം ആണ്... വിജയിപ്പിച്ചെടുക്കുക അസാധ്യവും...അവിടെ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ നല്ലൊരു ആസ്വധന സിനിമ. സിനിമയിലെ ഓരോ ഫ്രെയിമും, അതിന്റ ബിജിഎം തുടങ്ങി എല്ലാം എല്ലാം...ഇനിയും ഇതുപോലെ സിനിമകൾ ഇറങ്ങട്ടെ വൻ ഹിറ്റാവട്ടെ....സിനിമക്ക് കണ്ണേർ തട്ടതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്റ്ററുകൾ വരാതിരിക്കട്ടെ....’’ എന്നാണ് അഷ്റഫ് ഗുരുക്കള്‍ കുറിച്ചത്. ഈ കുറിപ്പിന് താഴെ നിരവധി പേര്‍ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.