-->
ആലപ്പുഴ: കേരളാ പോലീസില്‍ അടിത്തട്ടു മുതല്‍ മുകള്‍ത്തട്ടു വരെ ക്രിമിനല്‍ ബന്ധമുള്ളവരെന്നു സി.പി.ഐ. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനം. എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാര്‍ ക്രിമിനല്‍ ബന്ധത്തിന്റെ പ്രകടമായ തെളിവാണെന്ന ആക്ഷേപമടക്കം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് ഇപ്പോഴും എ.ഡി.ജി.പിയുടെ പങ്കിനെപ്പറ്റി സംശയംമാത്രമേയുള്ളു.
റവന്യു മന്ത്രി ഫോണില്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാന്‍ തയാറാകാത്ത ആളാണ് എ.ഡി.ജി.പിയെന്നും ബി.ജെ.പിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിക്കുള്ള പ്രത്യേക താത്പര്യത്തിനു കാരണമെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ നയിക്കുന്നത് ആര്‍.എസ്.എസ്. ഫ്രാക്ഷനുകളാണെന്ന ഗുരുതര വിമര്‍ശനവും ഉണ്ടായി. മുഖ്യമന്ത്രി എ.ഡി.ജി.പിയെ സംരക്ഷിക്കുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് ഇടി വാങ്ങുകയാണ്. സാധാരണ ജനങ്ങളുടെ അവസ്ഥയും മറിച്ചല്ല. മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലികഴിക്കുകയാണ്. ഇതിനെ സി.പി.ഐ. ശക്തമായി ചോദ്യംചെയ്യണം. മൂന്നാമത് ഇടതുഭരണം വരാതിരിക്കുകയാണെങ്കില്‍ അതിനു കാരണം ആഭ്യന്തരവകുപ്പ് മാത്രമായിരിക്കുമെന്നും ഒരു പ്രതിനിധി തുറന്നടിച്ചു.
'പാര്‍ട്ടി സമ്മേളനത്തില്‍പോലും ഏറെ പോലീസുകാരുടെ അകമ്പടിയോടെ വരുന്നതു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേര്‍ന്ന നടപടിയാണോ? സി.പി.ഐ. നേതൃത്വത്തിനു പഴയതുപോലെ വേറിട്ട ശബ്ദമാകന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി പലപ്പോഴും ഷോ ആകുകയാണ്. ഗതാഗതക്കുരുക്കും അനാവശ്യ നിയന്ത്രണങ്ങളും മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനവേദിയില്‍ പോലും പോലീസിനെ കൊണ്ടുവന്നു ഷോ കാണിച്ചു.
സമ്മേളനവേദിയില്‍ എന്തു സുരക്ഷാ പ്രശ്‌നമാണുള്ളത്. ലോക്കപ്പുകള്‍ അടിപ്പുരകളാകുകയാണ്. സാധാരണക്കാരനു പോലീസിലൂടെ നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി. സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാന്‍ സാധാരണക്കാര്‍ പോലും മടിക്കുന്ന അവസ്ഥയായി. എല്ലാത്തിനും കേന്ദ്രം ഫണ്ട് തരുന്നില്ലന്നു പരാതി പറയുമ്പോള്‍ ഇവിടെ സി.പിഐ. മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ ചിറ്റമ്മ നയമാണ് കാട്ടുന്നത്. ഇക്കാര്യം വിസ്മരിക്കരുത്'-പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.