-->
കുന്നംകുളം കസ്‌റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട നാല് പോലീസുകാരെയും സർവീസിൽനിന്ന് പിരിച്ചുവിടാൻ നിയമോപദേശം ലഭിച്ചു. ഡി.ജി.പിക്ക് ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഉത്തരമേഖലാ ഐ.ജിക്ക് ചുമതല നൽകി. പിരിച്ചുവിടലിന്റെ ഭാഗമായി പൊലീസുകാർക്ക് ഉടൻതന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകും.
കേസിൽ ഉൾപ്പെട്ട നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ശുപാർശ നൽകി. നേരത്തെ, ഇവർക്കെതിരെയെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അത് പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടികൾക്ക് വഴിയൊരുക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ സാധിക്കുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പോലും നടപടിയെടുക്കാൻ സാധിക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. കൂടാതെ, ഉന്നത ഉദ്യോഗസ്ഥർക്ക് നേരത്തെയെടുത്ത നടപടി പുനഃപരിശോധിക്കാനും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാനും സാധിക്കും. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.