-->
വിദ്യാഭ്യാസ വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ മികച്ചതാക്കാനുള്ള പദ്ധതികള്‍ കേരള സര്‍ക്കാര്‍ മിക്കപ്പോഴും കൊണ്ടുവരാറുണ്ട്. അവയില്‍ ചിലതൊക്കെ സാധാരണക്കാര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതാണെങ്കില്‍ മറ്റു ചിലത് ഒരു തരത്തിലും യോജിച്ചു പോകാന്‍ പറ്റാത്തതാണ്. അടുത്തിടെ സ്‌കൂൾ വേനലവധി ഏപ്രിൽ-മേയ് മാസങ്ങളിൽനിന്നു മാറ്റുന്നതിനെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്കു തുടക്കമിട്ടിരുന്നു. അതില്‍ സാധാരണക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാന്‍ മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനു പിന്നാലെ ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമുണ്ടെന്ന പ്രചാരണം വന്നു. വിദ്യഭ്യാസ വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തിന് സമസ്ത പിന്തുണ നല്‍കിയെന്നും വാര്‍ത്തകള്‍ വന്നു. എന്നാലതിനു പിന്നാലെ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാത്രവുമല്ല ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നും വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന ഈ വാര്‍ത്തയ്ക്ക് താഴെ മാസ് കമന്റ് നല്‍കി മറുപടി കുറിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി. ‘‘ജനം ടി വി വാർത്ത വാസ്തവ വിരുദ്ധം...ഓണാവധി വെട്ടിക്കുറയ്ക്കാൻ ഒരു നീക്കവുമില്ല...പണിയെടുത്ത് ജീവിച്ചൂടെ...
(ഇത് ഹൈഡ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അരുത്, സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്)...’’ എന്നാണ് മന്ത്രി കുറിച്ചത്. ഇതിനു താഴെ പലരും ട്രോളി കമന്റുകള്‍ നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നത്തെ ഓണാവധിയ്ക്കായി അടയ്ക്കും. ഓണാഘോഷങ്ങൾക്ക് ശേഷം വിദ്യാലയങ്ങൾ അടയ്ക്കുമെന്നും സെപ്റ്റംബർ 8ന് വീണ്ടും തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഓണപ്പരീക്ഷകൾ അടുത്തിടെയാണ് പൂർത്തിയായത്. സ്കൂളുകൾ വീണ്ടും തുറന്ന് ഏഴു ദിവസത്തിനുള്ളിൽ പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.