-->
തിരുവനന്തപുരം: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലെ വീട്ടിൽ ചങ്ങല കൊണ്ട് ബന്ധിച്ച രണ്ട് വയോധികരായ വ്യവസായികളെ പൊലീസ് മോചിപ്പിച്ചു. വസ്തു ഇടപാടുകാരെ കേരള പൊലീസിന്റെ വേഷത്തിലെത്തി തട്ടിക്കൊണ്ടുവന്നത് ബ്ലാക്ക് മെയ്ലിങ്ങ് ലക്ഷ്യമിട്ടാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പാറശാല പൊലീസിന്റെ പിടിയിലായി.
ലഹരിസംഘത്തിനായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഡ്നാപ്പിംഗ് സംഘം കുടുങ്ങിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് ചെങ്കൽ ഉദിയൻകുളങ്ങരക്ക് സമീപത്തെ ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിയ ഇരുചക്രവാഹനത്തെ പിന്തുടർന്നെത്തിയതായിരുന്നു ഡാൻസാഫ് അംഗങ്ങൾ. പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിൻറെ അകത്ത് ഫാൻ കറങ്ങിയത് പോലീസിന് സംശയം വർധിപ്പിച്ചു. തുടർന്ന് പരിശോധന നടത്തവേയാണ് അകത്തുനിന്ന് രക്ഷിക്കണമെന്ന കരച്ചിൽ കേട്ടത്. വാതിൽ ചവുട്ടിത്തുറന്നാണ് പൊലീസ് അകത്തുകയറിയത്. കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാബിർ എന്നിവരെയാണ് ചങ്ങല കൊണ്ട് ബന്ധനസ്ഥരാക്കിയിരുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓൺലൈൻ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരം കൃഷ്ണഗിരിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് യൂസഫും ജാബീറും എത്തിയത്. കേരള പോലീസിന്റെ വേഷം ധരിച്ച് ഇന്നോവയിൽ എത്തിയ സംഘം കേരളത്തിൽ കേസ് ഉണ്ടെന്നും എസ്പിയുടെ മുമ്പിൽ ഹാജരാക്കണമെന്നും പറഞ്ഞ് ഇവരെ വിലങ്ങണിയിച്ചു. തുടർന്ന് യാത്രയിൽ ഉടനീളം ക്രൂരമായി മർദിച്ചു. 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നു പറഞ്ഞാണ് ഉദിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിട്ടത്.