-->
തിരുവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ എത്രകാലം എംഎല്‍എ സ്ഥാനത്ത് കടിച്ചുതൂങ്ങുമെന്നും ചോദിച്ചു. ഇന്ന് 12 മണിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍മാങ്കൂട്ടത്തിനെയും പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഒന്നിലധികം പെണ്‍കുട്ടികളാണ് രാഹുലിനെതിരേ രംഗത്ത് വന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരാളെ കൊല്ലാന്‍ പോലും തീരുമാനിക്കുന്ന രീതിയില്‍ ക്രിമിനല്‍ മനസ്സുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുലിനെതിരേയുള്ള ആരോപണം ഗൗരവമേറിയ വിഷയമായി കേരളം ഏറ്റെടുത്തിട്ടുണ്ട്. അത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുജനാഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഒന്നിലധികം ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രാഹുലിനെതിരേ മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ ഗര്‍ഭഛിദ്രം മാത്രമല്ല ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ വേണ്ടിവന്നാല്‍ കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ വരെയുണ്ട്. ഇതെല്ലാം രാഹുലിന്റെ ക്രിമിനല്‍ മനസ്സാണ് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു.
ഇത്രയും വാര്‍ത്തകള്‍ വന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന രീതി പ്രതിപക്ഷ നേതാവിനെ പോലെ ഒരാള്‍ക്ക് ചേരുന്നതല്ല. അദ്ദേഹം പ്രകോപിതനായി എന്തെല്ലാമോ വിളിച്ചു പറയുകയാണ്. തന്റെ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ എന്തുകൊണ്ടാണ് ഇങ്ങിനെ പ്രതികരിക്കുന്നതെന്ന് ആലോചിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ ബാദ്ധ്യതയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടായത്. സതീശന്‍ പ്രകോപിതനായിട്ട് കാര്യമില്ലെന്നും പറഞ്ഞു.
ആഗോള ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വെരട്ടലൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖരിന് കേരളത്തിന്റെ ശരിയായ നില അറിയാന്‍ പാടില്ലെന്നും പറഞ്ഞു. ശബരിമല നാടിന് മാത്രമല്ല രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാ സ്ഥലമാണ്. എല്ലാ മതസ്ഥര്‍ക്കും എത്താന്‍ കഴിയുന്ന തികഞ്ഞ മതസൗഹാര്‍ദ്ദം പ്രകടിപ്പിക്കുന്ന ആരാധനാലയമാണ്. ശബരിമലയില്‍ എത്തുന്നവര്‍ വാവരെ കണ്ട് തൊഴുത ശേഷമാണ് അയ്യപ്പനെ കാണാന്‍ പോകുന്നത്.
ആഗോള അയ്യപ്പ സംഗംമത്തിന് കേരളത്തിന് പുറത്തുള്ളവര്‍ക്കും താല്‍പ്പര്യമാണ്. ശബരിമലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. അത് ദേവസ്വംബോര്‍ഡ് നടത്തുന്ന പരിപാടിയാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പറഞ്ഞു.