-->
ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വെടിവച്ച് കീഴ്‌പ്പെടുത്തി പൊലീസ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനാണ് യുവതിയുടെ ഭർത്താവിനു നേരെ വെടിയുതിർത്തത്. കഴിഞ്ഞ ദിവസമാണ് നിക്കി (28) എന്ന യുവതി അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷർട്ട് ധരിക്കാതെ നിൽക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിപിനെ പിന്തുടർന്ന പൊലീസ് ഗ്രേറ്റർ നോയിഡയിലെ സിർസ റൗണ്ട്എബൗട്ടിന് സമീപത്തു വച്ച് കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയിൽ വച്ച് വിപിൻ പറഞ്ഞു. ‘‘എനിക്ക് ഒരു കുറ്റബോധവുമില്ല. ഞാൻ അവളെ കൊന്നിട്ടില്ല. അവൾ സ്വയം മരിച്ചാണ്. ഭാര്യാഭർത്താക്കന്മാർ വഴക്കിടാറുണ്ട്. അത് വളരെ സാധാരണമാണ്.’’– വാർത്താ ഏജൻസിയായ എഎൻഐയോട് വിപിൻ പറഞ്ഞു.
വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിനും അമ്മ ദയയും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ തീകൊളുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. വിപിൻ അറസ്റ്റിലായെങ്കിലും, അമ്മ ദയ, അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ ഒളിവിലാണ്.
2016ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായാണ് നിക്കിയുടെ സഹോദരി കാഞ്ചൻ പറയുന്നത്. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറയുന്നു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും കാഞ്ചന ആരോപിക്കുന്നു.