-->
ന്യൂഡല്‍ഹി: 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ മന്ത്രിമാരുടെ സ്ഥാനം സ്വതവേ ഇല്ലാതാകുന്ന നിയമം കൊണ്ടുവരാനുള്ള ബില്ലിന് പാര്‍ലമെന്റില്‍ ശക്തമായ എതിര്‍പ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബില്ലിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നിലേക്ക് വെയ്ക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തെ തുടര്‍ന്ന് മൂന്നു മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും എന്‍.കെ. പ്രേമചന്ദ്രനും വയനാട് എംപി പ്രിയങ്കാഗാന്ധിയും അടക്കമുള്ളവര്‍ ബില്ലിനെതിരേ ശക്തമായ പ്രതികരണമാണ് നടത്തിയത്. കാടത്തം എന്ന് വിശേഷിപ്പിച്ചായിരുന്നു കെ.സി. വേണുഗോപാല്‍ ബില്ലിനെ എതിര്‍ത്തത്. ബിജെപി രാജ്യത്തെ ഒരു 'പോലീസ് രാജ്യം' ആക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി വിരുദ്ധ നടപടിയായി നിയമം കൊണ്ടുവരുന്നത് ജനങ്ങളുടെ കണ്ണ് മൂടിക്കെട്ടാന്‍ വേണ്ടിയാണെന്നായിരുന്നു ആക്ഷേപം. ''ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം, ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് അറസ്റ്റ് ചെയ്യാം എന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും വളരെ നിര്‍ഭാഗ്യകരവുമാണെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു, ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഒരു 'പോലീസ് സ്റ്റേറ്റാക്കി' മാറ്റാന്‍ ആഗ്രഹിക്കുന്നു. 'ഈ ബില്‍ ഭരണഘടനാ വിരുദ്ധമാണ്. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യും?... മൊത്തത്തില്‍, ഈ ബില്ലുകളിലൂടെ നമ്മുടെ രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ അവയെ എതിര്‍ക്കും... അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണ്,' അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാ അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിപാര്‍ട്ടിയും ബില്ലിനെതിരേ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു.