-->
തിരുവനന്തപുരം : സിപിഎമ്മിലെ പരാതിക്കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് മാറി എം ബി രാജേഷ്. നാല് കൊല്ലമായി വാട്സപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മാധ്യമങ്ങൾ ഇമ്മാതിരി തോന്നിവാസങ്ങൾ വാർത്തയാക്കി ആഘോഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഭാര്യ ആയിരുന്നു ടാർഗറ്റ്. പിന്നീട് എന്റെ അളിയൻ ആയി. വാളയാർ കേസിലെ കൊലയാളികളെ രക്ഷിച്ചുവെന്ന് വരെ എന്നെ കുറിച്ച് പറഞ്ഞു. വാളയാറിൽ സത്യം പുറത്ത് വന്നപ്പോൾ നിങ്ങൾ ഒരാളെങ്കിലും വാർത്ത കൊടുത്തോ എന്നും രാജേഷ് ചോദിച്ചു. ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി.