-->
ബോളിവുഡിനും ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് അനുഷ്ക ശര്‍മ്മയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ഇവരുടെ പ്രണയവും സന്തോഷം നിറഞ്ഞ കുടുംബജീവിതവുമെല്ലാം എല്ലാവര്‍ക്കും എന്നും പ്രിയങ്കരമാണ്. താരദമ്പതിമാര്‍ ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കാറുണ്ടെങ്കിലും മക്കളായ വാമികയുടെയും അകായ് യുടെയും ചിത്രങ്ങളൊന്നും ഇവര്‍ രണ്ടാളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറില്ല. വ്യക്തി ജീവിതത്തില്‍ സ്വകാര്യതയും അത്യാവശ്യം നിഷ്കര്‍ഷയും പാലിക്കുന്ന താരദമ്പതിമാരാണിവര്‍.
നാളുകളായി കർശനമായ വീഗൻ ജീവിതശൈലി പിന്തുടരുന്നവരാണ് വിരാടും അനുഷ്കയും. ഏകദേശം ഒരു ദശാബ്ദത്തോളമായി വീഗൻ ഭക്ഷണക്രമമാണ് രണ്ടാളും പിന്തുടരുന്നതെന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കർശനമായ ഭക്ഷണനിയന്ത്രണം പാലിക്കുന്നവര്‍ക്ക് ആഘോഷ ദിവസങ്ങളില്‍ എല്ലാ മുൻഗണനകളും കണക്കിലെടുത്ത് ഭക്ഷണം തയ്യാറാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതും പ്രത്യേകിച്ച് അറിയപ്പെടുന്ന ഒരു ഷെഫിന് അതൊരു വലിയ വെല്ലുവിളിയാണ്.
ഇപ്പോഴിതാ താന്‍ ഈ വെല്ലുവിളി ഏറ്റെടുത്തതെങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഷെഫായ ഹർഷ് ദീക്ഷിത്. പരമ്പരാഗതമായി ചിക്കൻ, ബീഫ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ‘ഫോ’ എന്ന വിയറ്റ്നാമീസ് സൂപ്പ് വിഭവം വീഗൻ ദമ്പതികളായ അനുഷ്കയ്ക്കും വിരാടിനും തയ്യാറാക്കി നല്‍കിയ കഥയാണ് ഹര്‍ഷ് പങ്കുവച്ചത്.
‘‘2019 ഡിസംബറില്‍ വിരാടിന്റെയും അനുഷ്കയുടെയും വിവാഹവാർഷിക ആഘോഷത്തിനായാണ് ഞാന്‍ ഈ സാഹസം ഏറ്റെടുത്തത്. വിയറ്റ്നാമീസ് വിഭവങ്ങളില്‍ പൊതുവേ പാമ്പിന്റെ മാംസവും സ്നേക്ക് വൈനും ഉപയോഗിക്കാറുണ്ട്. വീഗൻ ദമ്പതികള്‍ക്ക് വിയ്റ്റ്നാമീസ് വിഭവം വിളമ്പുമ്പോള്‍ ‘പാമ്പി’നെ ഒഴിവാക്കി എങ്ങനെ നല്‍കാമെന്നതും വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളിയെ മറികടക്കാനും ഡയറ്റിന്റെ പരിമിതികളില്‍ നിന്നുതന്നെ രസകരമാക്കി അവതരിപ്പിക്കാനും ഞാൻ തിരഞ്ഞെടുത്തത് ‘സ്നേക്ക് ഗോർഡ്’ അഥവാ പടവലം ആയിരുന്നു. പടവലം വച്ചുണ്ടാക്കിയ ഫോ ആണ് താരദമ്പതികള്‍ക്ക് നല്‍കിയത്.
അവരുടെ വീട്ടില്‍ നടന്ന ഒരു സ്വകാര്യ അത്താഴവിരുന്നായിരുന്നു അത്. അഞ്ച് കോഴ്സുകളുള്ള പൂർണമായും വീഗൻ ഡിന്നറായിരുന്നു. കായികതാരങ്ങള്‍ക്ക് റസ്റ്ററന്റുകളില്‍ സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാല്‍, ഇത്തരം വ്യക്തിഗത ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്നത് എനിക്ക് പ്രൊഫഷണല്‍ നേട്ടമെന്നതിനു പുറമേ വലിയ ഉത്തരവാദിത്തവുമാണ്.
എന്നാല്‍ ഇത് തയ്യാറാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. ശനിയാഴ്ചയാണ് എനിക്ക് വിളി വന്നത്, അന്ന് വൈകിട്ട് തന്നെ മെനു അയച്ചുകൊടുത്തു. വിവാഹവാർഷികം വ്യാഴാഴ്ചയായിരുന്നു, പക്ഷേ ബുധനാഴ്ച രാത്രിയിലാണ് ഡിന്നർ പ്ലാൻ ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-നാണ് എനിക്ക് മെനു ഉറപ്പിച്ചുള്ള മറുപടി ലഭിച്ചത്. ഏറെ ഭ്രാന്ത് പിടിച്ചൊരു ജോലിയായിരുന്നു അത്...’’ ഹർഷ് പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹർഷ് ഇതേക്കുറിച്ച് പങ്കുവെച്ചത്.