-->
വയനാട്: വയനാട് പുനരധിവാസ ഭൂമി വിവാദത്തില്‍ കെ.ടി. ജലീല്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മുസ്‌ളീംലീഗ് വയനാട് ജില്ലാ നേതൃത്വം. ഉരുള്‍ പൊട്ടല്‍ ഉണ്ടായ സമയത്ത് പരിസരത്ത് പോലും എത്തിനോക്കാത്തയാളാണ് കെ.ടി. ജലീല്‍ എന്നും അദ്ദേഹം രാഷ്ട്രീയം തുടങ്ങിയത് തീവ്ര സ്വഭാവമുള്ള സംഘടനയില്‍ നിന്നുമാണെന്നും ജലീലിന്റേത് വര്‍ഗ്ഗീയ പരാമര്‍ശമാണെന്നും പറഞ്ഞു.
ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമി ആണ് എന്നത് പ്രചാരണം മാത്രമാണെന്നും ഭൂപരിഷ്‌കരണ നിയമപ്രകാരം ഈ ഭൂമി വീടിന്റെ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല. പുത്തുമല പുനരധിവാസ ഭൂമി സര്‍ക്കാര്‍ തരം മാറ്റി നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് വ്യക്തമാക്കി. മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായുള്ള വീട് നിര്‍മ്മാണത്തില്‍ മുസ്ലീം ലീഗ് നടത്തിയത് വന്‍ തട്ടിപ്പെന്ന ആരോപണവുമായി കെ ടി ജലീല്‍ എംഎല്‍എ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണമായിരുന്നു മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നടത്തിയത്.
നിര്‍മ്മാണ അനുമതി കിട്ടാത്ത സ്ഥലത്താണ് മുസ്‌ളീംലീഗ് തറക്കല്ല് ഇട്ടിരിക്കുന്നതെന്ന് ഇന്നലെ കെ.ടി. ജലീല്‍ വിമര്‍ശിച്ചിരുന്നു. തോട്ടഭൂമി എന്ന് അറിഞ്ഞിട്ടാണ് സ്ഥലം ഇടപാട് നടന്നതെന്നും സെന്റിന് ഒരു ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും കരാര്‍ ആകും മുമ്പ് തറക്കല്ലിടല്‍ നടത്തിയെന്നും പറഞ്ഞു. ഒരു സെന്റിന് ഒരു ലക്ഷത്തി 22,000 രൂപ എന്നത് പകല്‍ കൊള്ളയാണ്. മുസ്ലീംലീഗ് ദുരന്ത സഹായത്തിന് പിരിച്ച പണത്തിന് കയ്യും കണക്കും ഇല്ലെന്നും പാണക്കാട് തങ്ങളെ ലാന്‍ഡ് ബോര്‍ഡിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ് ലീഗ് നേതാക്കള്‍ ചെയ്തതെന്നും പറഞ്ഞു. വലിയ ചതിയും പറ്റിക്കലും ലീഗിന്റെ അഞ്ചംഗ ഉപസമിതി നടത്തിയെന്നും ജലീല്‍ വിമര്‍ശിച്ചു.
കുറവ് തുകയ്ക്ക് ഭൂമി ലഭ്യമാകും എന്നിരിക്കെ എന്തിനാണ് ഇത്ര വലും തുകയ്ക്ക് ഭൂമി വാങ്ങിയത്. ഉപസമിതിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തബാധിതരില്‍ സമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്നും, ഉത്തരേന്ത്യന്‍ മോഡല്‍ ഗല്ലികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ജലീല്‍ ആരോപിച്ചു. പള്ളി പണിത് നല്‍കാം എന്ന് ഓഫര്‍ നല്‍കുന്നു. അവിടെ വോട്ട് ബാങ്ക് ഗ്രാമം ഉണ്ടാക്കാന്‍ ആണ് ശ്രമം. 15 ലക്ഷം രൂപ തിരിച്ചു നല്‍കി ഗുണ ഭോക്താക്കള്‍ സര്‍ക്കാര്‍ സ്‌കീമിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.