-->
കന്നഡ സിനിമാമേഖലയില്‍ നടനായും സംവിധായകനായും തിരക്കഥാകൃത്തായും കൈയടി നേടിയിട്ടുള്ള താരമാണ് രാജ് ബി. ഷെട്ടി. ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം മാത്രം മതി ഈ താരത്തെ മലയാളികള്‍ ഓര്‍ക്കാന്‍. അത്രയ്ക്കും വെറുപ്പും ദേഷ്യവും സമ്മാനിച്ച ഒരു കഥാപാത്രമാണ് വെട്രിവേല്‍ ഷണ്‍മുഖന്‍. തന്റെ ആദ്യ സംവിധാന സംരംഭമായ ഒണ്ടു മോട്ടെയ കാത്തെ എന്ന സിനിമയിലൂടെ തന്നെ സംവിധാനവും തനിക്കിണങ്ങുമെന്ന് താരം തെളിയിച്ചതാണ്.
ഇപ്പോഴിതാ തന്നെ ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്ന് വിളിക്കുന്നവരെക്കുറിച്ച് പറയുകയാണ് താരം നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്കുവെന്നും മറ്റുള്ളവരുമായി ചേർന്ന് സിനിമകള്‍ നിർമ്മിക്കാൻ കഴിയുന്നില്ലെങ്കില്‍ അത് എന്റെ പ്രശ്‌നമല്ലെന്നും. സിനിമയില്‍ എത്തുന്നതിന് മുൻപ് ഞാൻ ഒരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നുവെന്നും താരം പറയുന്നു. ‘‘കർണാടകയില്‍ ഉള്ളവർ എന്നെയും രക്ഷിത് ഷെട്ടിയെയും റിഷബിനെയും ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്നൊക്കെയാണ് വിളിക്കുന്നത്. നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്ക്, ആര് തടയും, മറ്റുള്ളവരുമായി കൂട്ടം ചേർന്ന് വർക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കില്‍ ഞങ്ങളുടെ പ്രശ്നമല്ല. എനിക്ക് രക്ഷിതിനോടും റിഷബിനോടും എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ട്. ഞങ്ങള്‍ പല വിഷയങ്ങളും സംസാരിക്കും. സിനിമയില്‍ വരുന്നതിന് മുൻപ് ഞാനൊരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നു...’’ രാജ് ബി ഷെട്ടി പറഞ്ഞു.
തന്റെതിരക്കഥകളില്‍ ഒത്തുകൂടിയുള്ള ടീം വർക്ക് നടത്താറില്ലെന്നും താരം പറയുന്നു. ‘‘എഴുതുന്നതിന് മുമ്പ് ഞാൻ ചിന്തിക്കും. പക്ഷെ, ഒരിക്കല്‍ എഴുതിയാല്‍ അതില്‍ വലിയ തിരുത്തലുകളൊന്നും വരുത്താറില്ല. ഞാന്‍ ഒരിക്കലും മറ്റൊരാളുമായി അധികം എഴുത്തില്‍ സമയം ചെലവഴിക്കാറില്ല. എന്റെ സ്ക്രിപ്റ്റുകള്‍ ഞാന്‍ തന്നെയാണ് സൂപ്പർവൈസ് ചെയ്യുക. ആ റൂമിനകത്തേക്ക് പോലും ആരെയും കടത്തില്ല. സ്ക്രിപ്റ്റ് ഫിനിഷ് ചെയ്യും, അതിന് ശേഷം നരേറ്റ് ചെയ്യും. അതാണ് ചെയ്യാറ്.
റിഷഭ് ഷെട്ടിയുമായി കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. കാന്താര ഫസ്റ്റ് പാർട്ടിലും സെക്കന്റിലും. സാധാരണയായി, നമുക്കിടയില്‍ ഒരുപാട് ഗ്രൂപ്പ് ഡിസ്കഷനുകള്‍ നടക്കാറുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തിരുത്തി എഴുതിക്കൊണ്ടേ ഇരിക്കും. അത് ഷൂട്ടിങ് തീരുന്നത് വരെ നീളുന്ന പ്രോസസാണ്. അതുകൊണ്ടാണ് ഞാൻ ആരുമായും കൊളാബറേറ്റ് ചെയ്യാത്തത്. ഞാൻ എന്റെ റൂമിന്റെ പരിസരത്ത് പോലും ആരെയും കടത്താറില്ല. കാരണം, ഞാൻ അത്ര റീറൈറ്റ് ചെയ്യാറില്ല. എഴുതുന്നതിന് മുമ്പ് ഞാൻ ഒരുപാട് ചിന്തിക്കും. പക്ഷെ, ഒരിക്കല്‍ എഴുതിയാല്‍ അതില്‍ വലിയ തിരുത്തലുകളൊന്നും വരുത്താറില്ല. കാരണം, വീണ്ടും വീണ്ടും തിരുത്തിയാല്‍ അതിന്റെ ഓർഗാനിക്ക് സോള്‍ നഷ്ടമാകും എന്നാണ് ഞാൻ കരുതുന്നത്. ഞാൻ മറ്റുള്ളവരുടെ കഥകളില്‍ ഇൻവോള്‍വ് ആകാറുണ്ട്. പക്ഷെ, എന്റെ കഥകളില്‍ അധികം ആരെയും അടുപ്പിക്കാറില്ല...’’ രാജ് ബി ഷെട്ടി പറഞ്ഞു.
അതേസമയം, രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം ‘സു ഫ്രം സോ’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും ഗംഭീര പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. പക്കാ കോമഡി ഫണ്‍ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ പെരുമഴയും ആദ്യാവസാനം ചിരിപ്പൂരവുമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനില്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.