-->
തിരുനെല്‍വേലിയില്‍ സി കവിന്‍ സെല്‍വ ഗണേശ് എന്ന ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയുടെ മാതാപിതാക്കളെ തമിഴ്നാട് പോലീസ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നാക്ക വിഭാഗമായ (ഒബിസി) മറവർ സമുദായത്തിൽ പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ശരവണനും കൃഷ്ണകുമാരിയും തമിഴ്നാട് പൊലീസില്‍ എസ്‌ഐമാരാണ്. ഇവരുടെ മകനാണ് 27 കാരനായ കവിന്‍ സെല്‍വ ഗണേശിനെ കൊലപ്പെടുത്തിയത്.
പട്ടികജാതിയിൽപെടുന്ന പള്ളാര്‍ സമുദായത്തില്‍ നിന്നുള്ള കവിന്‍ തൂത്തുക്കുടി ജില്ലയിലെ ഇറാള്‍ സ്വദേശിയാണ്. എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലുള്ള ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കവിന്‍ പാളയംകോട്ടയിലെ കെടിസി നഗറില്‍ നിന്നുള്ള എസ് സുഭാഷിണി(26) എന്ന പെണ്‍കുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു.
സ്‌കൂള്‍ കാലം മുതല്‍ ഇരുവരും പരിചയത്തിലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയപരമായി വൻസ്വാധീനമുള്ള തേവർ സമുദായത്തിലെ മൂന്ന് വിഭാഗങ്ങളിൽ ഒന്നായ മറവർ വിഭാഗത്തിൽ പെടുന്ന സുഭാഷിണിയുടെ കുടുംബം ഈ പ്രണയബന്ധം അംഗീകരിച്ചിരുന്നില്ല. കാലങ്ങളായി ഇരു സമുദായങ്ങളും തമ്മിൽ ജാതിയുടെ പേരിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.