-->
റായ്പൂര്‍: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബജ്‌റംഗദള്‍ മുമ്പ് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നും ഇല്ലെന്ന് പറഞ്ഞ മൂന്ന് രേഖകളും കന്യാസ്ത്രീകള്‍ക്കൊപ്പം എത്തയവരുടെ പക്കല്‍ ഉണ്ടായിരുന്നെന്നും പ്രതിനിധിസംഘം. കന്യാസ്ത്രീകളെ കാണാനായി ജയിലില്‍ എത്തിയ പ്രതിനിധിസംഘത്തിന് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുവാദം നല്‍കി.
കന്യാസ്ത്രീകളുടെ കൂടെ വന്നവരുടെ കൈവശം ഐഡന്റിറ്റി കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലായിരുന്നു എന്ന് നേരത്തേ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് തെറ്റായിരുന്നെന്നും ഈ രേഖകള്‍ അവരുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് കന്യാസ്ത്രീകള്‍ തങ്ങളോട് പറഞ്ഞെന്ന് യുഡിഎഫ് എംപിമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ല എന്നായിരുന്നു മൂന്നാമത്തെ ആരോപണം എന്നാല്‍ ഇവര്‍ മൂന്ന് പേരും 18 വയസ്സിന് മുകളില്‍ ഉള്ളവരാണെന്നും അവര്‍ അവരുടേയും വീട്ടുകാരുടേയും സമ്മതം വാങ്ങിയാണ് ജോലിക്കെത്തിയതെന്നും പറഞ്ഞു.
കന്യാസ്ത്രീകള്‍ക്ക് റെയില്‍വേ സ്‌റ്റേഷനിലും പോലീസ് സ്‌റ്റേഷനിലും മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും വളരെ അപമര്യാദയായി ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പെരുമാറിയെന്നും പറഞ്ഞു. സിസ്‌റ്റേഴ്‌സിന്റെയും കുട്ടികളുടെയും അടിവസ്ത്രം വരെ അഴിച്ചു പരിശോധിക്കുന്ന രീതിയുണ്ടായി. ബാഗ് പരിശോധിച്ചു അതില്‍ 2000 രുപ കണ്ടെത്തി. ഇത് ആരു തന്നതാണെന്ന് ചോദിച്ച്. ബൈബിള്‍ കണ്ടെത്തി അത് മതം മാറാന്‍ വേണ്ടിയുള്ളതാണോ എന്ന് ചോദിച്ചു. കരുതിക്കൂട്ടി നടത്തിയ അക്രമമാണ് നടന്നതെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളോടുള്ള ശക്തമായ ആക്രമണമാണ് ഇതെന്നും എംപിമാരുടെ സംഘം പറഞ്ഞു.
ജയിലില്‍ കന്യാസ്ത്രീകളെ കാണാനായി മൂന്‍കൂര്‍ അനുമതി വാങ്ങിയെത്തിയിട്ടും തടഞ്ഞു. ഈ സമയത്ത് ഏതെങ്കിലും വിധത്തില്‍ ജനപ്രതിനിധിയല്ലാത്ത ബിജെപിയുടെ പ്രതിനിധിയെ കടത്തിവിടുകയും ചെയ്തു. ഇത് രാഷ്ട്രീയപാര്‍ട്ടിക്ക് മൂന്‍ഗണന നല്‍കുന്നു എന്നതാണ് കാണിക്കുന്നത്. സിസ്‌റ്റേഴ്‌സിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സമൂഹത്തില്‍ ആക്രമണം നടത്താനുള്ള ധൈര്യം ബജ്‌റംഗദളിന് കിട്ടുന്നത് അക്രമത്തെ പിന്തുണയ്ക്കുന്ന ഒരു ഭരണകൂടം നല്‍കുന്ന പിന്തുണയാണെന്നും പറഞ്ഞു.
മൂന്ന് കോണ്‍വെന്റുകളിലേക്കാണ് ഇവരെ ജോലിക്ക് കൊണ്ടുപോയത്. അതിന് വേണ്ടി നേരത്തേ ജോലി ചെയ്തിരുന്നയാളുടെ സഹോദരനെ നിയോഗിച്ചത് അനുസരിച്ച് അയാള്‍ പറഞ്ഞത് അനുസരിച്ച് ജോലിക്കാര്‍ വന്നതെന്നും പല ട്രെയിനുകളിലാണ് എത്തിയവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരുമിക്കുകയായിരുന്നെന്നും എംപിമാര്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.