-->
അന്‍പതിലധികം വര്‍ഷങ്ങളായി മലയാള സിനിമാരംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് മല്ലിക സുകുമാരന്‍. നായികയായും സഹനായികയായും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മവേഷത്തിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടുന്നുണ്ട് താരം. കാലങ്ങളായി മലയാളികള്‍ കാണുന്ന താരം കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ടെലിവിഷന്‍ രംഗത്തിലൂടെയാണ് വീണ്ടും കരിയറില്‍ തിരിച്ചെത്തിയത്.
കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തില്‍ സുകുമാരന്റെ ജീവിതപങ്കാളിയായും പിന്നീട് അഭിനേതാക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായും മല്ലിക ജനമനസ്സുകളില്‍ സ്നേഹവും ബഹുമാനവും നേടിയെടുത്തു. വളര്‍ന്നു പന്തലിച്ച വലിയൊരു സിനിമാ കുടുംബത്തിലെ നെടും തൂണായ മല്ലിക സുകുമാരന്‍ നാല്‍പ്പതാം വയസ്സില്‍ വിധവയായ ശേഷവും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി രണ്ട് ആണ്‍മക്കളുടെ ഭാവി സുഭദ്രമാക്കാന്‍ വേണ്ടി കഠിനപ്രയത്നം ചെയ്തു. മാനസികമായി വലിയ രീതിയില്‍ പട പൊരുതിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ആ കുടുംബത്തെ വളര്‍ത്തിയത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളായും മാനുഷിക മൂല്യവും നിലപാടുകളുമുള്ള വ്യക്തികളായും ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും വളര്‍ത്തിയത് മല്ലികയാണ്.
എന്നാല്‍ അടുത്തിടെ കലാമണ്ഡലം സത്യഭാമ ചില അധിക്ഷേപ പരാമർശങ്ങള്‍ മല്ലിക സുകുമാരന് എതിരെ നടത്തിയിരുന്നു. തന്നെ താൻ ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമയെന്ന് വിളിച്ച് അധിക്ഷേപിക്കാൻ മല്ലികയ്ക്ക് യോഗ്യതയില്ലെന്നും മല്ലികയേക്കാള്‍ അന്തസായാണ് താൻ ജീവിക്കുന്നതെന്നുമാണ് സത്യഭാമ അധിക്ഷേപിച്ച് പറഞ്ഞത്. ഇതില്‍ മല്ലിക സുകുമാരൻ ഇതുവരേയും പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ആദ്യമായി മല്ലിക സുകുമാരന്‍ അതിന് മറുപടി നല്‍കുകയാണ്. ആ വിഷയത്തില്‍ പ്രതികരിച്ചാല്‍ തനിക്കാണ് നാണക്കേടെന്നും അന്തസായും വ്യക്തമായും കാര്യങ്ങള്‍ ചോദിക്കുന്നവരോട് മറുപടി പറയുന്നയാളാണ് താനെന്നും മല്ലിക പറഞ്ഞു.
‘‘വിമർശിക്കുന്നവരേയുള്ളു. നല്ലത് പറയുന്നവർ കുറവാണ്. നിങ്ങള്‍ പറഞ്ഞ വിഷയം എനിക്ക് മനസിലായി. പക്ഷെ ഞാൻ അതിലേക്ക് കടക്കുന്നില്ല. ഓരോരുത്തർക്കും അവർക്ക് സ്വയം തിളങ്ങാൻ ഒരു പ്ലാറ്റ്ഫോം കണ്ടെത്തണം. അതിനോട് ഞാൻ പ്രതികരിക്കുന്നില്ല. എനിക്ക് അത് ഇഷ്ടമല്ല. അങ്ങനെയുള്ള ഭാഷയില്‍ പ്രതികരിക്കാൻ എനിക്ക് പറ്റില്ല. അന്തസായും വ്യക്തമായും കാര്യങ്ങള്‍ ചോദിക്കുന്നവരോട് മറുപടി പറയുന്നയാളാണ് ഞാൻ.
എന്റേതായ ശൈലിയില്‍ ഏത് വിഷയത്തിലും ആരെയും വേദനിപ്പിക്കാതെയാണ് ഞാൻ മറുപടി പറയുന്നത്. നമ്മുടെ വായില്‍ നിന്ന് വീഴുന്ന ഒരോ വാക്കിലും നഷ്ടമാകുന്നത് നമ്മുടെ ഐഡന്റിറ്റിയാണ്. അതുകൊണ്ട് ഞാൻ കമന്റ് ചെയ്യുന്നില്ല. ഞങ്ങളുടെ തറവാട് എങ്ങനെയുള്ളതാണെന്ന് നാട്ടുകാർക്ക് അറിയാം. കാറിന് കാറും പ്ലെയിനിന് പ്ലെയിനും എല്ലാമുള്ള വീട്ടിലാണ് ഞാനും ജീവിക്കുന്നത്.
അതൊക്കെ കൊട്ടിഘോഷിച്ച് നടക്കാൻ താല്‍പര്യപ്പെടുന്നില്ല. ആ വിഷയത്തെ കുറിച്ച് പലരും എന്നോട് ചോദിച്ചു. പക്ഷെ ഞാൻ അതിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. പറഞ്ഞാല്‍ എനിക്കാണ് നാണക്കേട്. ഞങ്ങളുടെ ആരുടേയും ജീവിതത്തില്‍ രഹസ്യങ്ങളില്ല. ഞങ്ങള്‍ക്കുള്ളതെല്ലാം അദ്ദേഹം ഉണ്ടാക്കി തന്നതാണ്. അല്ലാതെ എന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതല്ല. എന്റെ മക്കള്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്.
ഞാൻ നല്ല അമ്മയും അമ്മായിയമ്മയും ഒക്കെയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് എന്റെ അമ്മയ്ക്കാണ്. എനിക്ക് ജീവിതത്തില്‍ ഒരു തെറ്റ് പറ്റിയപ്പോള്‍ പോലും അമ്മ പറഞ്ഞത് അത് ഓർത്ത് നീ വിഷമിക്കരുത് എന്നാണ്. നിന്റെ ജാതകത്തിലെ വല്ലാത്തൊരു ഘട്ടമായിരുന്നു അത്. ഇപ്പോള്‍ നിന്നെ സുകുമാരൻ പൊന്നുപോലെയാണ് കൊണ്ട് നടക്കുന്നത്.
ഇത് നീയും അങ്ങോളം കൊണ്ട് നടക്കുക. സുകുമാരനെ ദൈവത്തിനെ പോലെ കാണണമെന്നും അമ്മ നിരന്തരം പറഞ്ഞിരുന്ന വാചകങ്ങളാണ്. ഞാൻ അത് പോലെ തന്നെയാണ് ചെയ്തിരുന്നത്. അദ്ദേഹം സ്വത്തുക്കള്‍ വാങ്ങിയത് മുഴുവൻ എന്റെ പേരിലായിരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുമ്പേ അങ്ങനെയായിരുന്നു. ആദ്യമായി മദ്രാസിലാണ് ഞങ്ങള്‍ ഒരു വീട് വാങ്ങിയത്.
ഏഴായിരം എണ്ണായിരം സ്ക്വയർ ഫീറ്റുള്ള വീടായിരുന്നു. അന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ് ആ വീട് ഞങ്ങള്‍ വാങ്ങിയത്. ഇന്ന് അങ്ങനൊരു വീട് വാങ്ങാൻ ഏതാണ്ട് മുപ്പത് കോടിയെങ്കിലും കൊടുക്കേണ്ടി വരും. അശോക് നഗർ പില്ലറിന് അടുത്തായിരുന്നു വീട്. വിദേശത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. പോകാനും സ്ഥലം കണ്ട് വരാനും മാത്രമെ താല്‍പര്യമുള്ളു. കള്ളം പറയാതിരിക്കാൻ മക്കളെ പഠിപ്പിക്കണമെന്ന് പറഞ്ഞതും അമ്മയാണ്.
എനിക്ക് ആ ബന്ധത്തില്‍ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അച്ഛന് അറിയാമായിരുന്നു. മാത്രമല്ല അച്ഛൻ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന പിള്ളേർക്ക് ആ പ്രായത്തില്‍ പല എടുത്ത് ചാട്ടങ്ങളും ഉണ്ടാകും എന്നാണ് അച്ഛൻ എന്നെ തിരിച്ച് വിളിച്ചുകൊണ്ട് വന്നപ്പോള്‍ പറഞ്ഞത്...’’ മല്ലിക സുകുമാരൻ പറഞ്ഞു.