-->
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് വലയിലാക്കിയത്. സംഭവത്തിൽ സംവിധായകൻ ഇക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജയിലിലെ 18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ് എന്ന് സന്തോഷ് പണ്ഡിറ്റ് കുറിച്ചു. ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജയില്‍ ചാടുന്നതെന്ന് മറ്റൊരു പോസ്റ്റിൽ സന്തോഷ് കുറിച്ചു. ഒരു കൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ് ചോദിക്കുന്നുണ്ട്.
അതേസമയം ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജയിലില്‍ നിന്നും മാറ്റും. ഗോവിന്ദച്ചാമിയെ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം, കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി എന്ന ചാർലി തോമസിനെ പിടികൂടിയ വാർത്ത അറിഞ്ഞ് സന്തോഷിക്കുന്നു. (ജയിലിലെ 18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ്...)
ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി ഒരു കൈ കൊണ്ടു വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്.
കമ്പി മുറിക്കാൻ ആയുധം എവിടെന്നു കിട്ടി എന്ന് ആരും ചോദിക്കരുത് ...സെല്ലിലെ കമ്പി മുറിച്ചാൽ സെല്ലിൽ നിന്ന് മാത്രമേ പുറത്തുകടക്കാനാകൂ. പിന്നെയും കടമ്പകൾ ഇല്ലേ ? ബ്രിട്ടീഷ് കാലം മുതലുള്ള ഈ ജയിലിൽ നിന്ന് ഒരാളും മതിൽ ചാടി പുറത്തു പോയിട്ടില്ല.. ഒറ്റ കൈയ്യും വെച്ച് ആ റെക്കോർഡ് ഇവൻ സ്വന്തമാക്കി..
ഹാക്സോ ബ്ലെയ്ഡ് എങ്ങനെ വന്നു അവന്റെ കയ്യിൽ ? (ജയിലിൽ ഹാർഡ്‌വെയർ ഷോപ്പോന്നും ഇല്ലല്ലോ ?)
മതിലിനോട് ചേർന്ന ഫെൻസിങ്കിൽ ആ സമയം വൈദ്യുതി ഇല്ല..? (അതെങ്ങിനെ ഓഫായി ? ) ഇതിനെല്ലാം ഉത്തരം ഉണ്ടാകാം. ഇപ്പോൾ അറിയില്ല.. അത്രേയുള്ളൂ.
ജയിലിലെ സുഭിക്ഷമായ ഭക്ഷണം ഇനിയെങ്കിലും ഒഴിവാക്കുക. നിലവിൽ ദിവസവും ബിരിയാണി ഉണ്ടാകും. അത് വേണ്ടാത്തവർക്ക് സാമ്പാറും, പൊരിച്ച മീനും, മീൻ കറിയുമായി ചോർ, ഇനി ചോറും വേണ്ടാത്തവർക്ക് ചപ്പാത്തിയും മട്ടൻ കറിയും.. (സ്കൂളിൽ ആണേൽ പിള്ളേർക്ക് എന്നും ചെറുപയറും ചോറും ഒക്കെയാണ്.. നോ ഓപ്ഷൻ.)
ങാ.. ഇനിയും ഗോവിന്ദച്ചാമിക്ക് ദിവസവും മട്ടൻ, ചിക്കൻ, മീൻ ഒക്കെ കഴിച്ച് ജീവിക്കുവാൻ യോഗം ഉണ്ട്.. (ഉള്ളിൽ തന്നെ ആയത് കൊണ്ട് വെളിച്ചെണ്ണയുടെ വിലയൊന്നും ബാധിക്കില്ല)
(വാൽ കഷ്ണം......ഓപ്പറേഷൻ സക്സസ്... പക്ഷെ രോഗി ചത്തു എന്നും പറയാം..)
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്..പണ്ഡിറ്റിനെ പോലെ ആരും ഇല്ല) സന്തോഷ് പണ്ഡിറ്റ് കുറിച്ചു.