-->
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറിൽ ചോർച്ച. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവൻ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്നു വിദഗ്ധരെത്തി ചോർച്ച അടയ്ക്കാൻ തുടങ്ങി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്നു ഖലാസികളെത്തി ക്രെയിൻ ഉപയോഗിച്ച് ലോറിയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമിച്ചപ്പോഴാണ് ചോർച്ച കണ്ടത്. പൂർണമായും ചോർച്ച അടച്ചതിനുശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റാനാണ് തീരുമാനം.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന . ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ടത്. അപകടത്തിൽ ടാങ്കൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷിന്റെ കാലിനു പരിക്കേറ്റു. 18 ടൺ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.
കാഞ്ഞങ്ങാട് നിന്നു നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങളും നീലേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്കുള്ള വാഹനങ്ങളും വഴി തിരിച്ചുവിട്ടു. ദേശീയപാത വികസനത്തിന്റെ നിർമാണം നടക്കുന്നതിനാൽ കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെയും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിലൂടെയുമാണ് പോകുന്നത്.