-->
അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ വാക്കുകളിലൂടെയാണ് രേണു സുധിയെന്ന പേര് പ്രേക്ഷകര്‍ കേട്ടതും അറിഞ്ഞതും. രേണുവിനെക്കുറിച്ച് സുധി പറഞ്ഞത് കേട്ടപ്പോള്‍ പ്രേക്ഷകര്‍ രേണുവിനോട് വലിയ ബഹുമാനവും സ്നേഹവുമൊക്കെയായിരുന്നു. പിന്നീട് ഒരു വാഹനാപകടത്തിലൂടെ കൊല്ലം സുധിയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ രേണുവിന്റെയും മക്കളുടെയും കാര്യമോര്‍ത്ത് സഹതാപവും സങ്കടവുമൊക്കെ ആളുകള്‍ക്ക് വരുകയും ചെയ്തു.
അങ്ങനെ സന്നദ്ധ സംഘടനയുടെ കാരുണ്യത്തില്‍ സുധിയുടെ വലിയ ഒരു സ്വപ്നമായിരുന്ന വീട് രേണുവിനും മക്കള്‍ക്കും ലഭിക്കുകയും ചെയ്തു. പലരുടെയും കാരുണ്യം അക്കാലത്ത് രേണുവിനും മക്കള്‍ക്കും കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ രേണു പിന്നീട് വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞത് തന്റെ ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും തുറന്നടിച്ച അഭിമുഖങ്ങളിലൂടെയുമൊക്കെയാണ്. അതോടെ രേണുവിനെ എതിര്‍പ്പും പരാമര്‍ശിച്ചും നെഗറ്റീവ് കമന്റുകള്‍ കുറിച്ചും പലരുമെത്തി. അടുത്തിടെ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട വ്യക്തി കൂടിയാണ് രേണു.
ഈയടുത്ത് കൊല്ലം സുധിയുടെ മരണശേഷം സുധിയുടെ അക്കൗണ്ടിലേക്ക് പലയിടത്തും നിന്നും ആളുകള്‍ സഹായ തുക അയച്ചതായി കഴിഞ്ഞ ദിവസം നടന്റെ സുഹൃത്തും കലാകാരനുമായിരുന്ന താജ് പത്തനംതിട്ട വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അക്കൗണ്ടിലേക്ക് വന്ന പണം ഭാര്യ രേണുവാണ് ഉപയോഗിക്കുന്നതെന്ന തരത്തിലും സംസാരം വന്നു. സ്ക്രീൻഷോട്ടുകള്‍ അടക്കം പുറത്ത് വിട്ടാണ് താജ് പത്തനംതിട്ട സംസാരിച്ചത്.
ഇപ്പോഴിതാ അതില്‍ വിശദീകരണം നല്‍കി എത്തിയിരിക്കുകയാണ് രേണു സുധി. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരില്‍ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകള്‍ പറയുന്നതെന്നും ഇൻഷുറൻസ് തുകയുടെ കേസ് നടക്കുന്നതേയുള്ളുവെന്നും പണം കൈ പറ്റിയിട്ടില്ലെന്നും രേണു വ്യക്തമാക്കി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ച താജ് പത്തനംതിട്ടയ്ക്കെതിരേയും രേണു തുറന്നടിച്ചു.
‘‘എനിക്ക് എന്റേതായ ശരികളുണ്ട്. വീടിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കെഎച്ച്‌ഡിഇസി വന്ന് ശരിയാക്കി തന്നു. അവർക്ക് താങ്ക്സ്. ഞാൻ വീഡിയോസ് ഒന്നും കാണാറില്ല. ഫ്രണ്ട്സ് പറയുമ്പോഴാണ് ഞാൻ പലതും അറിയുന്നത്. ഇതൊന്നും കാണാത്തതുകൊണ്ടാണ് ഞാൻ ഹാപ്പിയായി ഇരിക്കുന്നത്. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരില്‍ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകള്‍ പറയുന്നത്. ചേട്ടൻ മരിച്ച് ഒമ്പത് കഴിഞ്ഞ ശേഷമാണ് ചേട്ടന്റെ ബാലൻസ് ഞങ്ങള്‍ ചെക്ക് ചെയ്തത്.
75000 രൂപ ഉണ്ടായിരുന്നു. ഇടയ്ക്ക് ചേട്ടന്റെ അക്കൗണ്ടിലേക്ക് പൈസ വരുന്നത് കണ്ടാണ് പരിശോധിച്ചത്. ചേട്ടൻ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പൈസ അടയ്ക്കാത്തതുകൊണ്ട് കിച്ചുവിന് വാങ്ങി കൊടുത്ത ബൈക്ക് സിസിക്കാർ പിടിച്ചുകൊണ്ടുപോയി. അത് അവനും സുധി ചേട്ടനും വിഷമമായി. അടുത്ത മാസം പൈസ കിട്ടുമ്പോള്‍ മറ്റൊന്ന് വാങ്ങി തരാമെന്ന് സുധി ചേട്ടൻ അവന് ഉറപ്പ് കൊടുത്തിരുന്നു.
ഇതെല്ലാം ചേട്ടന്റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അതുകൊണ്ട് ആ പൈസയ്ക്ക് അവന് ഞാൻ ഒരു ബൈക്ക് വാങ്ങി കൊടുത്തു. അല്ലാതെ ഞാൻ അതില്‍ നിന്നും പണമെടുത്ത് പൂഴ്ത്തിവെച്ചിട്ടില്ല. താജ് എന്റെ തന്തയൊന്നുമല്ലല്ലോ. അയാളെ ഞാൻ എല്ലാ കാര്യവും ബോധിപ്പിക്കണോ?. ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല. കിട്ടിയാല്‍ തന്നെ എത്ര വേദനപ്പെട്ടിട്ടാകും ഞങ്ങള്‍ അത് വാങ്ങുന്നത്.
സുധി ചേട്ടന്റെ ജീവൻ ബലികൊടുത്ത പൈസ അല്ലേ അത്. അത് എനിക്ക് തിന്നാനുള്ളതല്ല. ഇൻഷുറൻസ് ക്ലെയിമിന്റെ പൈസയുടെ കേസ് നടക്കുന്നതേയുള്ളു. സുധി ചേട്ടൻ മരിച്ചശേഷം കിച്ചുവിന്റെ കുറ്റം എന്നോട് വന്ന് പറഞ്ഞയാളാണ് താജ്. അവനെ സൂക്ഷിക്കണം, അവൻ പൈസ മേടിക്കും എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞത്.
ഇയാളുടെ ഉദ്ദേശം അറിയേണ്ടതുകൊണ്ട് ഒന്നും ഞാൻ പറഞ്ഞില്ല. എന്നെ പറ്റി അയാള്‍ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതെല്ലാം വെളിപ്പെടുത്തുന്നത്. നിന്നെ എതിർക്കുന്നവർക്ക് എതിരെ കേസ് കൊടുക്കാനും അയാളാണ് എന്നോട് പറഞ്ഞത്. എന്നെ കിച്ചുവിനേയും വേർപിരിക്കുകയാണ് പലരുടേയും ലക്ഷ്യം. പക്ഷെ അത് നടക്കില്ല...’’ രേണു പറഞ്ഞു. മുൻ ബിഗ് ബോസ് താരം വൈബർ ഗുഡ് ദേവുവിന്റെ യുട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് രേണു മനസ് തുറന്നത്.
രണ്ട് വർഷം മുമ്പ് കാർ അപകടത്തിലാണ് സുധി മരിച്ചത്. അന്ന് അനാഥമായ കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് സന്നദ്ധ സംഘടന കെഎച്ച്‌ഡിഇസി ഇടപെട്ടാണ് കോട്ടയത്ത് വീട് വെച്ച് നല്‍കിയത്. വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.