Saturday, March 14, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 10.03 AM

ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു ; ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും

uploads/news/2025/07/792395/vs-achuthannadan.jpg

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലില്‍ കേരളം തേങ്ങുമ്പോള്‍ ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയ എകെജി സെന്ററിലെയും കവടിയാറിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷം സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ കൊണ്ടുവന്നു. ശക്തമായ മഴയിലും പതിനായിരങ്ങളാണ് വി.എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. സെക്രട്ടേറിയേറ്റിന് ജനക്കൂട്ടം നിറഞ്ഞു. പാളയം വരെ നീണ്ട ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്.

കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും കണ്ണീരണിഞ്ഞുമാണ് പലരും നില്‍ക്കുന്നത്. വി എസിന്റെ ഭൗതിക ശരീരം രാവിലെ ഒമ്പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കവടിയാറിലെ വീട്ടില്‍ നിന്ന് ഭൗതിക ശരീരം രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെയും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.

സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW