-->
തിരുവനന്തപുരം: ഭാരതാംബിക വിവാദത്തില്‍ സര്‍ക്കാരും രാജ്ഭവനും ഇടയിലെ മഞ്ഞുരുകലിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്നാലെ രണ്ടു മന്ത്രിമാര്‍ കൂടി രാജ്ഭവനിലേക്ക്. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവും നിയമമന്ത്രി പി.രാജീവുമാണ് രാജ്ഭവനിലേക്ക് ഗവര്‍ണറെ കാണാനായി എത്തുന്നത്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താനാണ് നീക്കമെന്നാണ് സൂചനകള്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി രാജ്ഭവനില്‍ ഗവര്‍ണറെ കാണാനായി എത്തിയിരുന്നു.
വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത സര്‍വകലാശാലകളില്‍ താല്‍ക്കാലിക വി.സി. മാരെ ചുമതലപ്പെടുത്തല്‍, ആറു മാസത്തിനകം സ്ഥിരം വി.സി. നിയമനം തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ വിഷയങ്ങളായേക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ വലിയ പ്രതിസന്ധി നിലനില്‍ക്കുന്ന കേരളാസര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കല്‍ എന്ന ലക്ഷ്യം കൂടി കൂടിക്കാഴ്ചയ്ക്കുണ്ട്. കേരളാസര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും രണ്ടുവഴിക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇത് ഇല്ലാതാക്കുക. വി.സി. എടുത്ത രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിപ്പിക്കുക തുടങ്ങി ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്്ധപ്പെട്ട അനേകം കാര്യങ്ങളുണ്ട്.
ഇതിനൊപ്പം നിയമമന്ത്രിയും ഗവര്‍ണറെ കാണാനായി എത്തുന്നുണ്ട്. നേരത്തേ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോതി പുറത്തുവിട്ട വിധിയില്‍ വ്യക്തത വരുത്താന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍ ആലോചിക്കുന്നുണ്ട്. ഇത് സര്‍ക്കാരിനെതിരേയല്ല. സുപ്രീംകോടതി നേരത്തേ നടത്തിയ യുജിസിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ വ്യക്തത വരുത്തേണ്ട സാഹചര്യമാണ് അദ്ദേഹം മുന്നില്‍ വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിവിധികളും നിയമവശങ്ങളും ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് നിയമമന്ത്രിയും ഗവര്‍ണറെ കാണാനെത്തുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഇനിയുള്ള ഔദ്യോഗിക പരിപാടികളില്‍ ഭാരതാംബയെ ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ നിന്നും ഗവര്‍ണര്‍ അയഞ്ഞിട്ടുണ്ട്. പകരം അദ്ദേഹത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും സര്‍ക്കാരും തങ്ങളുടെ അണികളെ നിയന്ത്രിക്കും. ഇതിനൊപ്പം കേരളാ സര്‍വകലാശാല അടക്കമുളള സ്ഥാപനങ്ങളിലെ വി.സി. നിയമനങ്ങളില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം കൂടി പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.